temple

ചോറ്റാനിക്കര: ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ ഒരു കിലോ 60 ഗ്രാം സ്വര്‍ണത്തില്‍ 130 ലേറെ പവന്‍ ആഭരണങ്ങള്‍ വഴിപാടായി നല്‍കി ചെന്നൈയില്‍ നിന്നുള്ള ഭക്തദമ്പതികള്‍. വലിയ കാശ് മാല, ചെറിയ കാശ് മാല, സ്വര്‍ണ്ണ താമര, താലി എന്നിവയാണ് ചെന്നൈ സ്വദേശികളും പത്മ ഗ്രൂപ്പ് ഉടമയുമായ പത്മ,ആനന്ദ് ദമ്പതികള്‍ വഴിപാട് ആയി നല്‍കിയത്. 86,033,30 രൂപയാണ് വില. ദേവസ്വം അപ്രൈസര്‍ രാമചന്ദ്രന്‍ പി ജി.വഴിപാടായി ലഭിച്ച മാലകള്‍ പരിശോധിച്ചു സ്വര്‍ണ്ണം ആണെന്ന് ഉറപ്പുവരുത്തി ദേവസ്വം അധികാരികള്‍ക്ക് സമര്‍പ്പിച്ചു.

ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ആറ് ദിവസം ബാക്കി നില്‍ക്കുകയാണ് ഭഗവതിക്ക് കാണിക്കുകയായി മാലയും താമരയും സമര്‍പ്പിച്ചത്. ക്ഷേത്രം മേല്‍ശാന്തി മാരായ മനോജ് എമ്പ്രാന്തിരി, ടി.പി അച്യുതന്‍, ദേവസ്വം ബോര്‍ഡ് മെമ്പര്‍ മുരളീധരന്‍, അസിസ്റ്റന്റ് കമ്മീഷണര്‍ ബിജു ആര്‍. പിള്ള, മാനേജര്‍ രഞ്ജിനി രാധാകൃഷ്ണന്‍ എന്നിവരാണ് സമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്തത്. ജി. ആര്‍. ടി ജ്വല്ലറി ചെന്നൈയാണ് ആഭരണങ്ങള്‍ നിര്‍മ്മിച്ചു നല്‍കിയത്.

30 വര്‍ഷമായി ചോറ്റാനിക്കര ദേവിയുടെ ഭക്തരാണ് ഇരുവരും. ചെന്നൈ സ്വദേശികളായ ഇവരുടെ വീടിന്റെ പേര് തന്നെ ചോറ്റാനിക്കര ഭഗവതി ഇല്ലം എന്നാണ്. പത്മ ഗ്രൂപ്പിന്റെ കീഴില്‍ സ്റ്റീല്‍, ട്രാന്‍സ്‌പോര്‍ട്ട്, ഹോട്ടല്‍, സോളാര്‍ പവര്‍ പ്ലാന്റ് തുടങ്ങിയ ബിസിനസ് നടത്തിവരികയാണ്. മക്കള്‍: ശരവണന്‍, മനോ, ഐ വില്‍.

37 കാശ് മാലയില്‍ തമിഴില്‍ ഓരോ കാശിലും അമ്മേ നാരായണ, ദേവീ നാരായണ, ലക്ഷ്മി നാരായണ എന്ന് ആലേഖനം ചെയ്തിരുന്നു. 908.90 ഗ്രാം തൂക്കമുള്ള മാലയും സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച 70.760 തൂക്കം വരുന്ന താമരയും മേല്‍ക്കാവില്‍ ഭഗവതിക്ക് സമര്‍പ്പിച്ചു.

52.2008 തൂക്കം വരുന്ന ചെറിയ അടക്ക് കാശ് മാല കീഴ് കാവില്‍ സമര്‍പ്പിച്ചു.

ചെറിയ താലി നടയില്‍ വച്ചതിനുശേഷം ദേവസ്വം അധികാരികളുടെ സമ്മതത്തോടെ പത്മ ഭണ്ഡാരത്തില്‍ നിക്ഷേപിച്ചു.

സര്‍വ്വ ഐശ്വര്യങ്ങളും നല്‍കിയത് ചോറ്റാനിക്കര അമ്മയാണ്. ഏഴുവര്‍ഷം മുമ്പ് ഗോളക സമര്‍പ്പിച്ചതും മേല്‍ക്കാവില്‍ വെള്ളി പൊതിഞ്ഞതും ആഗ്രഹ സാഫല്യങ്ങളുടെ ഭാഗമായിരുന്നു. 30 വര്‍ഷമായി ചോറ്റാനിക്കര ദേവി ക്ഷേത്രത്തില്‍ സ്ഥിരമായി എത്താറുണ്ട് - പത്മ