d

ന്യൂഡൽഹി : ടൂറിസം ദിനത്തിൽ വൻ പ്രഖ്യാപനവുമായി ഇന്ത്യ. ഒരു ലക്ഷം വിദേശ സഞ്ചാരികൾക്ക് കേന്ദ്ര ടൂറിസം മന്ത്രാലയം വിസ ഇളവ് പ്രഖ്യാപിച്ചു. കേന്ദ്രടൂറിസം മന്ത്രാലയത്തിന്റെ കീഴിലുള്ള ചലോ ഇന്ത്യ പരിപാടിയുടെ ഭാഗമായാണ് കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്ത് പ്രഖ്യാപനം നടത്തിയത്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെത്തുന്ന ഒരു ലക്ഷം വിദേശ സഞ്ചാരികളിൽ നിന്ന് വിസ ഫീസ് ഈടാക്കില്ല.

രാജ്യത്തിന്റെ ടൂറിസം സാധ്യതകളെ ലോകത്തിന് മുൻപിൽ എത്തിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഈ തീരുമാനമെന്ന് ഗജേന്ദ്ര സിംഗ് ഷെഖാവത്ത് വ്യക്തമാക്കി.

രാജ്യത്തെ ഏറ്റവും മികച്ച ടൂറിസം ഡെസ്റ്റിനേഷനുകളുടെ ലിസ്റ്റ് തയ്യാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ടൂറിസം വകുപ്പ് വ്യോമയാനം, റെയിൽവേ ഉൾപ്പടെയുള്ള വകുപ്പുകളുമായും സംസ്ഥാന സർക്കാരുകളുമായും സഹകരിച്ച് ഈ ഡെസ്റ്റിനേഷനുകളെ ലോകത്തിന് മുൻപിൽ അവതരിപ്പിക്കും. ഈ ഡെസ്റ്റിനേഷനുകളെ ലോക നിലവാരത്തിൽ നവീകരിക്കും. ഇന്ത്യൻ ടൂറിസത്തിന്റെ പര്യായങ്ങളായി ഈ ടൂറിസം കേന്ദ്രങ്ങൾ മാറും.പൊതുസ്വകാര്യ പങ്കാളിത്തത്തോടെയാകും ടൂറിസം മേഖലയുടെ വികസനപ്രവർത്തനങ്ങൾ നടത്തുക. പ്രാദേശികവാസികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തും. ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ആവശ്യമായ പരിശീലനങ്ങൾ നൽകും.ഒരു ലക്ഷം വിദേശികൾക്ക് വിസ ഇളവ് പ്രഖ്യാപിച്ചത് രാജ്യത്തേക്ക് കൂടുതൽ സഞ്ചാരികളെത്താൻ കാരണമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നേരത്തെ ജപ്പാൻ, ദക്ഷിണ കൊറിയ, യു.എ.ഇ എന്നീ രാജ്യങ്ങളിലെ സഞ്ചാരികൾക്ക് ഇന്ത്യ വിസ ഓൺ അറൈവൽ പ്രഖ്യാപിച്ചിരുന്നു. 60 ദിവസം വരെയാണ് ഇതിന്റെ കാലാവധി. ഇത് കൂടുതൽ രാജ്യങ്ങൾക്ക് നൽകുന്ന കാര്യവും സർക്കാർ പരിഗണിച്ചിരുന്നു.