
മലയാളികൾക്ക് സുപരിചിതനായ സംവിധായകനാണ് ആലപ്പി അഷ്‌റഫ്. നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ തന്റെ യൂട്യൂബ് ചാനലിലൂടെ സിനിമാ മേഖലയിൽ നിന്നുണ്ടായ അനുഭവങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ നടൻ ബിജുമേനോൻ തന്റെ കരിയറിൽ ഉയർന്നുവന്ന സമയത്തുണ്ടായ ഒരു മോശം അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് അഷ്‌റഫ്. ബിജുമേനോൻ ഒരു കെണിയിൽപ്പെട്ട സംഭവമാണ് സംവിധായകൻ തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നുപറഞ്ഞിരിക്കുന്നത്.
'ബിജുമേനോൻ ഒരു പാവമാണ്. ഒരു ശുദ്ധനാണ്. ആർക്കും ഒരു ഉപദ്രവവും ചെയ്യില്ല. അഭിനയവും കുടുംബവും നോക്കി ജീവിക്കുന്നയാളാണ്. താരം കുതിച്ചുയർന്നുവരുന്ന കാലഘട്ടത്തിലാണ് സംഭവം നടക്കുന്നത്. അദ്ദേഹമന്ന് വിവാഹം കഴിച്ചിട്ടില്ല. ജനങ്ങൾക്കെല്ലാം അയാളെ ഇഷ്ടമാണ്. ഒരിക്കൽ തിരുവനന്തപുരത്ത് ബിജുമേനോൻ ഒരു പൊതുപരിപാടിയിൽ പങ്കെടുത്തു. ആ വേദിയിൽ ഒരു വനിതാ എംഎൽഎയും ഉണ്ടായിരുന്നു. പരിപാടി അവസാനിച്ചപ്പോൾ എംഎൽഎ ബിജുമേനോന്റെ അടുത്ത് ചെന്ന് പരിചയപ്പെടുകയും സൗഹൃദം സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്തു. അങ്ങനെ അവർ ബിജുമേനോന്റെ നമ്പർ വാങ്ങിച്ചു. ഭരണത്തിലിരിക്കുന്ന ഒരു ശക്തയായ നേതാവായിരുന്നു അവർ അപ്പോൾ.
തൊട്ടടുത്ത ദിവസം അവർ ബിജുമേനോനെ വിളിച്ചു. അങ്ങനെ കുറേനാൾ അവർ അയാളെ വിളിച്ച് വിശേഷങ്ങൾ ചോദിച്ചിരുന്നു. ആ വിളി പീന്നീട് രാത്രി സമയങ്ങളിലേക്ക് മാറി. ഇങ്ങനെ വിളിക്കുന്നതിൽ ബിജുവിന് ചില പേടിയും സംശയങ്ങളുമൊക്കെ ഉണ്ടായിരുന്നു. കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവർ ബിജുവിന്റെ ഷർട്ടിന്റെ സൈസ് ചോദിച്ചു. എന്നിട്ട് കുറച്ച് ഷർട്ടുകൾ വാങ്ങി മറ്റൊരാളുടെ കൈയിൽ കൊടുത്തുവിട്ടു. അങ്ങനെ ബിജുമേനോനോട് അവർക്ക് ഭ്രാന്തമായ പ്രണയമായി.
ആ സമയത്താണ് ബിജുമേനോനും സുഹൃത്തുക്കളും സിലോണിൽ ക്രിക്കറ്റ് കളി കാണാൻ പോകുന്നതിനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. പോയി കഴിഞ്ഞാൽ ഏകദേശം ഒമ്പത് ദിവസങ്ങൾ കഴിഞ്ഞേ അവർ തിരികെയെത്തുളളൂ. ഈ വിവരം ബിജുമേനോൻ സൗഹൃദ സംഭാഷണത്തിനിടയിൽ എംഎൽഎയോട് പറഞ്ഞു. പോകണ്ടന്നായിരുന്നു എംഎൽഎയുടെ മറുപടി. ബിജുമേനോൻ പോകുമെന്ന നിലപാടിലുറച്ച് നിന്നതോടെ അവരുടെ സംസാരരീതി മാറുകയായിരുന്നു.
കോൺഗ്രസിലെ മുതിർന്ന നേതാവിനെ പോലും വരച്ച വരയിൽ നിർത്തിയ എംഎൽഎയാണ് താനെന്നായിരുന്നു അവർ ബിജുവിനോട് പറഞ്ഞത്. പിന്നെയാണോ ബിജു മേനോൻ എന്നും എംഎൽഎ പറഞ്ഞു. തൊട്ടടുത്ത ദിവസം താരവും സുഹൃത്തുക്കളും സിലോണിൽ പോയി. അവരുടെ കൂട്ടത്തിൽ നിർമാതാവായ സുരേഷ് കുമാറുമുണ്ടായിരുന്നു. സിലോണിൽ പോയി നാല് ദിവസം കഴിഞ്ഞപ്പോൾ സുരേഷ്‌കുമാർ എന്നെ വിളിച്ചു.
പേടിയോടെയാണ് സുരേഷ് എന്നെ വിളിച്ചത്. എന്നോട് എല്ലാ വിവരങ്ങളും പറഞ്ഞു. ബിജുമേനോനെ ഒരു കേസിൽ കുടുക്കുമെന്ന് ചില പൊലീസുകാർ പറഞ്ഞതായി വിവരം ലഭിച്ചെന്നായിരുന്നു സുരേഷ് പറഞ്ഞത്. ഒരു നടി മരിച്ചതിൽ ബിജുമേനോന് പങ്കുണ്ടെന്നാണ് അറിയാൻ സാധിച്ചതെന്ന് സുരേഷ്‌കുമാർ പറഞ്ഞു. ബിജുമേനോൻ തിരുവനന്തപുരം എയർപോർട്ടിൽ വന്നിറങ്ങുമ്പോൾ അറസ്റ്റിന് സാദ്ധ്യതയുണ്ടെന്നാണ് കിട്ടിയ വിവരം. അതിനെക്കുറിച്ച് അന്വേഷിക്കാൻ അവർ എന്നോട് ആവശ്യപ്പെട്ടു.
ചില ബന്ധങ്ങൾ വച്ച് അന്വേഷിച്ചപ്പോൾ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് അറിയാൻ സാധിച്ചത്. സിലോണിൽ നിന്ന് എത്തിയതോടെ സുരേഷ്‌കുമാർ ആ വനിതാ എംഎൽഎയുടെ ക്വാട്ടേഴ്സിലേക്ക് ചെല്ലുകയായിരുന്നു. അവിടെ എംഎൽഎയോടൊപ്പം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുണ്ടായിരുന്നു. അവർ എന്തൊക്കെയോ കാര്യങ്ങൾ തീരുമാനിച്ചിരുന്നു. ഇതോടെ സുരേഷ്‌കുമാറും ബിജുമേനോനും കെ കരുണാകരന്റെ മകൾ പത്മജയുടെ വീട്ടിലേക്ക് പോകുകയായിരുന്നു. സംഭവങ്ങളെല്ലാം പത്മജയോട് പറഞ്ഞു. അവിടെവച്ചുതന്നെ പത്മജ ആ എംഎൽഎയെ വിളിച്ച് നന്നായി ശകാരിച്ചു. ഇനി ഒരു പ്രശ്നവും ഉണ്ടാകില്ലെന്ന് പത്മജ വാക്കുകൊടുത്തതിനുശേഷമാണ് ബിജുമേനോനും സുരേഷ്‌കുമാറും അവിടെ നിന്ന് പോയത്. പിന്നീട് ഒരു ശല്യവും ഉണ്ടായിട്ടില്ല'- ആലപ്പി അഷ്‌റഫ് പറഞ്ഞു.