liquor

തിരുവനന്തപുരം: ഈ ആഴ്ചയില്‍ കേരളത്തില്‍ അടുപ്പിച്ച് രണ്ട് ദിവസം ഒരു തുള്ളി മദ്യം പോലും ലഭിക്കില്ല. ഒക്ടോബര്‍ ഒന്നിനും തൊട്ടടുത്ത ദിവസം ഗാന്ധി ജയന്തിക്കുമാണ് ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ അടച്ചിടുക. എല്ലാ മാസവും ഒന്നാം തീയതി ഡ്രൈ ഡേ ആയത് കാരണം അവധിയാണ്. ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തിക്കും എല്ലാ വര്‍ഷവും മദ്യഷാപ്പുകള്‍ക്ക് അവധി ബാധകമാണ്. ഇതാണ് ഈ ആഴ്ചയില്‍ അടുപ്പിച്ച് രണ്ട് ദിവസം ഒരു തുള്ളി മദ്യം പോലും ലഭിക്കാത്ത സാഹചര്യമുണ്ടാക്കുന്നത്.

അടുപ്പിച്ച് രണ്ട് ദിവസം അവധി ആയതിനാല്‍ തന്നെ നാളെ തിങ്കളാഴ്ച (സെപ്റ്റംബര്‍ 30) സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ തിരക്ക് കൂടാനുള്ള സാദ്ധ്യതയുമുണ്ട്. ഇതിനനുസരിച്ച് മുന്നൊരുക്കങ്ങള്‍ നടത്തുന്നതിന്റെ തിരക്കിലാണ് പൊലീസ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍. സാധാരണ മറ്റ് സര്‍ക്കാര്‍ വകുപ്പുകളെ അപേക്ഷിച്ച് അവധി ദിനങ്ങള്‍ വളരെ കുറച്ച് മാത്രം കിട്ടുന്നതാണ് ബിവറേജസ് കോര്‍പ്പറേഷന്‍.

അവധി ദിനങ്ങള്‍ വരുന്നുവെങ്കിലും ഇത് വില്‍പ്പനയെ ബാധിക്കാന്‍ സാദ്ധ്യത കുറവാണ്. അവധി ദിനങ്ങള്‍ മുന്‍കൂട്ടി കണ്ട് ആവശ്യത്തിന് സാധനം സ്റ്റോക് ചെയ്യുന്ന സ്വഭാവം മലയാളികള്‍ക്കുണ്ട്. അതേസമയം, അവധി ദിനങ്ങള്‍ കണക്കിലെടുത്ത് അമിത വില ഈടാക്കി കരിഞ്ചന്തയില്‍ വില്‍പ്പന നടക്കാന്‍ സാദ്ധ്യത കൂടുതലാണ്. ഇത്തരക്കാരെ പിടികൂടാന്‍ ശക്തമായ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് പൊലീസും എക്‌സൈസ് വകുപ്പും. വരും ദിവസങ്ങളില്‍ സ്‌പെഷ്യല്‍ ഡ്രൈവിന് തന്നെ സാദ്ധ്യതയുണ്ട്.


സംസ്ഥാനത്ത് ഓണക്കാലത്ത് മദ്യ വില്‍പനയില്‍ വര്‍ദ്ധന രേഖപ്പെടുത്തിയിരുന്നു. ഈ വര്‍ഷം 818.21 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്.കഴിഞ്ഞ വര്‍ഷമിത് 809 കോടിയായിരുന്നു. തിരുവോണം കഴിഞ്ഞുള്ള രണ്ട് ദിവസങ്ങളിലാണ് മദ്യ വില്‍പന കൂടിയത്. കഴിഞ്ഞവര്‍ഷത്തതിനേക്കാള്‍ 9 കോടി രൂപയുടെ അധിക നേട്ടമാണുണ്ടായത്. ഓണം സീസണിലെ ചതയ ദിനം വരെയുള്ള കണക്കാണിത്. സെപ്റ്റംബര്‍ ആറു മുതല്‍ 17 വരെ 818. 21 കോടിയുടെ മദ്യം മൊത്തത്തില്‍ വിറ്റഴിച്ചു.കഴിഞ്ഞ വര്‍ഷം ഓണക്കാലത്ത് ഇതേ കാലയളവില്‍ 809. 25 കോടി രൂപയുടെ മദ്യമാണ് വിറ്റത്.

ഉത്രാടം വരെയുള്ള 9 ദിവസം 701 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസങ്ങളില്‍ 715 കോടിയുടെ മദ്യം വിറ്റഴിച്ചിരുന്നു. തിരുവോണം കഴിഞ്ഞുള്ള രണ്ട് ദിവസങ്ങളില്‍ കൂടുതല്‍ മദ്യം വിറ്റഴിച്ച് മുന്‍വര്‍ഷത്തെ ആകെ വില്‍പ്പന മറികടന്നു.