f

മലപ്പുറം: സ്‌കൂളുകൾക്കുള്ള ഉച്ച ഭക്ഷണ വിതരണ ഫണ്ട് രണ്ടര മാസമായി കുടിശ്ശിക. ജൂലായ് മുതലുള്ള തുക കുടിശ്ശികയാണ്. ജൂണിലെ തുക അനുവദിച്ചതിന് ശേഷം പിന്നീട് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഈ അദ്ധ്യയന വർഷം തുടക്കം മുതൽ ഉച്ചഭക്ഷണ തുക പലപ്പോഴായി മുടങ്ങിയിട്ടുണ്ട്. നേരത്തെ ഉച്ചഭക്ഷണ തുക സർക്കാർ മുൻകൂറായി അനുവദിച്ചിരുന്നു. എന്നാൽ കഴിഞ്ഞ അദ്ധ്യയന വർഷം മുതൽ ഇതു ലഭിക്കുന്നില്ല. ഉച്ചഭക്ഷണ തുക മുടങ്ങിയതിൽ ഹൈക്കോടതി സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും ഉടൻ കുടിശ്ശിക കൊടുത്തു തീർക്കാനും ആവശ്യപ്പെട്ടിരുന്നു. യഥാസമയം ഫണ്ട് ലഭിക്കാത്തതിനാൽ ഉച്ചഭക്ഷണ വിതരണത്തിന്റെ ചുമതലക്കാരായ പ്രധാനാദ്ധ്യാപകർ സ്വന്തം നിലയ്ക്ക് പണം കണ്ടെത്തിയാണ് പല സ്‌കൂളുകളിലും പദ്ധതി മുന്നോട്ടുകൊണ്ടുപോവുന്നത്. ഇത് പ്രധാനാദ്ധ്യാപകർക്ക് വലിയ സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കുന്നുണ്ട്. ഓണത്തിനെങ്കിലും തുക അനുവദിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രധാനാദ്ധ്യാപകർ. പലചരക്ക് സാധനങ്ങളും മുട്ടയും പാലും വാങ്ങിക്കുമ്പോൾ തന്നെ കടക്കാർക്ക് പണം നൽകണം. ഫണ്ട് സ്ഥിരമായി കുടിശ്ശിക ആവുന്നതിനാൽ കിട്ടുന്ന ശമ്പളം പൂർണ്ണമായും ഉച്ചഭക്ഷണ പദ്ധതിക്കായി ചെലവഴിക്കേണ്ട സ്ഥിതിയാണെന്ന് പ്രധാനാദ്ധ്യാപകർ ചൂണ്ടിക്കാട്ടുന്നു.

വേണം വർദ്ധനവ്

ഉച്ചഭക്ഷണ കുടിശിക ഉടൻ വിതരണം ചെയ്യണം. പലചരക്ക് സാധനങ്ങൾ വാങ്ങിയ കടക്കാരെ അഭിമുഖീകരിക്കാനാവാതെ ഒഴിഞ്ഞുമാറേണ്ട അവസ്ഥയാണ് അദ്ധ്യാപകർക്ക്. സർക്കാരിന്റെ കെടുകാര്യസ്ഥത അവസാനിപ്പിക്കണം.

പ്രൈമറി സ്‌കൂൾ ഹെഡ്മാസ്‌റ്റേഴ്സ് അസോസിയേഷൻ (കെ.ജി.പി.എസ്.എച്ച്.എ.)