mpox

മലപ്പുറം: ദുബായിൽ നിന്നെത്തിയ എടവണ്ണ ചാത്തല്ലൂർ സ്വദേശിയായ 38കാരന് ബാധിച്ച എംപോക്സ് വൈറസിന്റെ വകഭേദം തിരിച്ചറിയുന്ന പരിശോധനാ ഫലം ഇന്നു വരും. തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് വൈറോളജിയിലാണ് ഇതിനുള്ള ജീനോമിക് സ്വീക്വൻസിംഗ് പരിശോധന നടക്കുന്നത്. എംപോക്സ് വൈറസിന്റെ 2 ബി വകഭേദത്തിന് വ്യാപനശേഷി കുറവാണ്. എന്നാൽ ആഫ്രിക്കയിൽ കണ്ടെത്തിയ 1 ബി വൈറസ് വകഭേദത്തിന് വ്യാപനശേഷി കൂടുതലാണ്. വൈറസിന്റെ വകഭേദം കണ്ടെത്തിയാൽ വ്യാപനശേഷി മനസിലാക്കി ആവശ്യമെങ്കിൽ കൂടുതൽ നടപടികൾ സ്വീകരിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

അതേസമയം,​ എംപോക്സ് ബാധിതന്റെ സമ്പർക്ക പട്ടികയിലുള്ള 23 പേരോട് സ്വയം നിരീക്ഷണത്തിന് ആവശ്യപ്പെട്ടിട്ടുണ്ട്. ദുബായിൽ യുവാവിന്റെ സഹതാമസക്കാരായ ആറ് മലയാളികളിൽ ഒരാൾക്ക് പനിയും എംപോക്സ് ലക്ഷണങ്ങളും ഉണ്ടായിരുന്നെന്ന വിവരമുണ്ട്. ഇതുവഴിയാകാം രോഗപ്പകർച്ചയെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു.