hb

പാലക്കാട്:കേരളത്തിന് നട്ടെല്ലുള്ള ഒരു ആഭ്യന്തര മന്ത്രി ഇല്ലെന്നാണ് ഭരണകക്ഷി എം.എൽ.എ ആയ പി.വി.അൻവറിന്റെ വാർത്താസമ്മേളനം വ്യക്തമാക്കുന്നതെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ.

കേരളത്തിൽ ഫോൺ ചോർത്തൽ സജീവമാണെന്നും എ.ഡി.ജി.പി തന്നെയാണ് ഇത് ചെയ്യുന്നതെന്നും അൻവർ പറയുന്നു. ഈ വെളിപ്പെടുത്തൽ ഗുരുതരമാണ്. ഫോൺ ചോർത്തൽ വ്യക്തിയുടെ മേലുള്ള കടന്നുകയറ്റമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനയുടെ 22 -ാം വകുപ്പ് അനുശാസിക്കുന്ന ജീവിത സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് ഫോൺ ചോർത്തലെന്നും മുരളീധരൻ പറഞ്ഞു.

പെഗാസസ് ഫോൺ ചോർത്തിയെന്ന വ്യാജ ആരോപണവുമായി സുപ്രീംകോടതിയിൽ പോയ സി.പി.എം കേരളത്തിലെ ഫോൺ ചോർത്തലിൽ നിലപാട് പറയണം. പ്രതിപക്ഷം ഇതിൽ മിണ്ടുന്നില്ല. ഏകാധിപത്യഭരണം അടിച്ചേൽപ്പിക്കാനും പ്രതിപക്ഷ നേതാക്കളെ വിരട്ടാനും കേന്ദ്രസർക്കാർ ഫോൺ ചോർത്തുന്നു എന്ന് ആരോപിച്ച സി.പി.എമ്മിന്, പിണറായി വിജയന്റെ വിശ്വസ്ഥനായ എ.ഡി.ജി.പിയുടെ നടപടിയിൽ എന്തുണ്ട് ഉത്തരം?. രാഹുൽ ഗാന്ധിയുടെ പാർട്ടി വിഷയം ഏറ്റെടുക്കുമോ?. കേരളത്തിന് നട്ടെല്ലുള്ള മുഖ്യമന്ത്രിയില്ല. കേരള പൊലീസ് അധോലോക സംഘമായി. പി.ശശിക്കെതിരെയടക്കം തുറന്നുപറഞ്ഞ പി.വി അൻവറിനെ സി.പി.എം ഭയപ്പെടുകയാണെന്നും വി.മുരളീധരൻ പറഞ്ഞു.