നെന്മാറ: 2021 ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്ത നെല്ലിയാമ്പതി ടൂറിസം വികസന പദ്ധതി മൂന്ന് വർഷമായിട്ടും പ്രവർത്തനം തുടങ്ങിയില്ല. പദ്ധതിക്കായി അനുവദിച്ച പ്രദേശത്തെ ഭൂമിയുടെ അവകാശം സംബന്ധിച്ച തർക്കമാണ് പദ്ധതി മുന്നോട്ടുപോകാൻ തടസമായി നിൽക്കുന്നത്. നെല്ലിയാമ്പതിയിലെ സർക്കാർ ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിനോട് ചേർന്ന് അനുവദിച്ചു കിട്ടിയ 25 ഏക്കർ ഭൂമിയിലാണ് വികസന പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നത്. 2020 ഓഗസ്റ്റിൽ 50 കോടി രൂപയുടെ പദ്ധതിക്ക് അനുമതി ലഭിച്ചു. ഒന്നാംഘട്ട പ്രവർത്തനങ്ങൾക്കായി ഭരണാനുമതി ലഭിച്ചതോടെ 5.13 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനവും ചെയ്തു. എന്നാൽ വനംവകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാൽ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചു. കൈകാട്ടിയിൽ ഐ.ടി.എൽ റിസോർട്ടിനോടു ചേർന്നു കിടക്കുന്ന ടൂറിസം വകുപ്പിന്റെ സ്ഥലത്ത് ഹൈറ്റ്സ് എന്ന നിർമാണ ഏജൻസിയെ കൊണ്ടാണ് പദ്ധതികൾ തയാറാക്കിയത്. ഇൻഫർമേഷൻ സെന്ററും ശുചിമുറികളും, ഡോർമെറ്ററി, റസ്റ്റോറന്റ്, കുട്ടികളുടെ പാർക്ക് എന്നിവയുടെ നിർമ്മാണവുമാണ് നടപ്പാകാതെ കിടക്കുന്നത്. നെല്ലിയാമ്പതിയുടെ ഹരിതാഭസൗന്ദര്യവും ടൂറിസം വികസനവും വനംവകുപ്പിന്റെ തടസത്തിൽ ഇല്ലാതാകും എന്ന ആശങ്ക ശക്തമാണ്.

വനംവകുപ്പ് അനുമതി ലഭിച്ചിട്ടില്ല

 ടൂറിസം വികസന പദ്ധതികളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വനംവകുപ്പിന്റെ അനുമതിക്കായി നെന്മാറ ഡി.എഫ്.ഒ വഴി അപേക്ഷ സമർപ്പിച്ചെങ്കിലും ഇതുവരെ സർക്കാരിന്റെ അനുമതി ലഭിച്ചിട്ടില്ല.

 വനഭൂമിയിലൂടെ നിർമാണ സാമഗ്രികൾ കടത്തിക്കൊണ്ടുപോകാൻ വനംവകുപ്പ് അനുമതി നൽകിയിട്ടില്ല.

 പറമ്പിക്കുളം കടുവ സങ്കേതത്തോട് ചേർന്ന സ്ഥലങ്ങൾ പരിസ്ഥിതിലോല പ്രദേശമാക്കാനുള്ള പുതിയ ഉത്തരവ് പദ്ധതിക്ക് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നു.

 ടൂറിസം വകുപ്പിന് നൽകിയ സർക്കാർ ഫാമിന്റെ കൈവശമുള്ള ഭൂമി അടിസ്ഥാനരേഖ പ്രകാരം വനഭൂമിയായാണ് കിടക്കുന്നത്.

 വനഭൂമി വനേതര പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിനു നിയമതടസവും ഉണ്ട്.

 റിസർവ് വനമേഖലയായതിനാൽ അപേക്ഷ പരിഗണിക്കാൻ സർക്കാരിന്റെ പ്രത്യേക അനുമതി വേണമെന്നാണു വനംവകുപ്പിന്റെ നിലപാട്.