nelliyampathi

നെന്മാറ: എങ്ങുമെത്താതെ നെല്ലിയാമ്പതി ടൂറിസം വികസന പദ്ധതി. 2021 ഫെബ്രുവരിയിൽ ഉദ്ഘാടനം നടന്ന പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ നിലച്ചമട്ടാണ്. പറമ്പിക്കുളം കടുവ സങ്കേതത്തോട് ചേർന്ന സ്ഥലങ്ങൾ പരിസ്ഥിതി ലോല പ്രദേശമാക്കാനുള്ള പുതിയ ഉത്തരവ് പദ്ധതിക്ക് കൂടുതൽ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. ഹരിതാഭ സൗന്ദര്യ മേഖലയായ നെല്ലിയാമ്പതിയുടെ ടൂറിസം വികസനവും വനംവകുപ്പിന്റെ തടസത്തിൽ ഇല്ലാതാവും എന്ന ആശങ്കയാണ് വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നത്.

നെല്ലിയാമ്പതിയിലെ ഗവ. ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിനോട് ചേർന്ന് അനുവദിച്ചുകിട്ടിയിരുന്ന 25 ഏക്കർ ഭൂമിയിലാണ് വികസന പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നത്. 2020 ഓഗസ്റ്റിൽ 50 കോടി രൂപയുടെ പദ്ധതിക്ക് അനുമതി ലഭിച്ചെങ്കിലും. പിന്നീട് ഒന്നാം ഘട്ട പ്രവർത്തനങ്ങൾക്കായി ഭരണാനുമതി ലഭിച്ച 5.13 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനവും ചെയ്തു. തടസം നേരിട്ടതോടെ പ്രശ്നത്തിൽ ജില്ലാ കളക്ടർ ഇടപെടുകയും കെ.ബാബു എം.എൽ.എയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞ വർഷം നെല്ലിയാമ്പതിയിൽ വിളിച്ചു ചേർക്കുകയുമുണ്ടായി. ടൂറിസം വികസന പദ്ധതികളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വനംവകുപ്പിന്റെ അനുമതിക്കായി നെന്മാറ ഡി.എഫ്.ഒ വഴി അപേക്ഷ സമർപ്പിച്ചെങ്കിലും സർക്കാരിന്റെ അനുമതി ഇതുവരെ ലഭിച്ചില്ല.

അനുവദിച്ച ഭൂമി വനഭൂമിയാണെന്ന്

പദ്ധതിക്കായി അനുവദിച്ച നെല്ലിയാമ്പതിയിലെ ഭൂമിയുടെ അവകാശം സംബന്ധിച്ച തർക്കം മൂലം നിശ്ചയിച്ച സ്ഥലത്ത് പദ്ധതിയുമായി മുന്നോട്ടു പോകാൻ കഴിഞ്ഞിട്ടില്ല. നിക്ഷിപ്ത വനഭൂമിയിലൂടെ നിർമ്മാണ സാമഗ്രികൾ കടത്തിക്കൊണ്ടു പോകാൻ വനം വകുപ്പിന്റെ അനുമതി തേടിയെങ്കിലും അനുമതി ലഭിക്കാത്തതും പദ്ധതിക്ക് തടസമായി. ടൂറിസം വകുപ്പിന് നൽകിയ സർക്കാർ ഫാമിന്റെ കൈവശമുള്ള ഭൂമി അടിസ്ഥാന രേഖ പ്രകാരം വനഭൂമിയായാണ് രേഖളിലെന്ന് പറയുന്നു. വനഭൂമി വനേതര പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിനു നിയമ തടസവും ഉണ്ട്. റിസർവ് വനമേഖലയായതിനാൽ അപേക്ഷ പരിഗണിക്കാൻ സർക്കാരിന്റെ പ്രത്യേക അനുമതി വേണമെന്നാണു വനംവകുപ്പിന്റെ നിലപാട്.

മൂന്നു വർഷമായിട്ടും അനിശ്ചിതത്വത്തിൽ
കൈകാട്ടിയിൽ ഐ.ടി.എൽ റിസോർട്ടിനോടു ചേർന്നു കിടക്കുന്ന ടൂറിസം വകുപ്പിന്റെ സ്ഥലത്ത് ഹൈറ്റ്സ് എന്ന നിർമ്മാണ ഏജൻസിയെ കൊണ്ടാണ് പദ്ധതികൾ തയാറാക്കിയത്. ആദ്യഘട്ടമായി ഇൻഫർമേഷൻ സെന്ററും ശുചി മുറികളും, ഡോർമെറ്ററി, റസ്റ്റോറന്റ്, കുട്ടികളുടെ പാർക്ക് എന്നിവ നിർമ്മിക്കാനുള്ള തീരുമാനമാണ് മൂന്നു വർഷമായിട്ടും നടപ്പാവാതെ കിടക്കുന്നത്.