ചെങ്ങന്നൂർ: എം.സി റോഡിലെ ഗതഗതക്കുരുക്കിന് പരിഹാരമായി നിർദേശിക്കപ്പെട്ട ചെങ്ങന്നൂർ റിംഗ് റോഡ് പദ്ധതി വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമാകുന്നു. കല്ലിശേരി മുതൽ മംഗലം മിത്രക്കടവ്' പാലം വരെയുള്ള 1.8 കിലോമീറ്റർ ബൈപാസ് നിലവിലുണ്ട്. ഇതിനോട് ചേർന്ന് മൂന്ന് ഘട്ടമായി 6.7 കിലോമീറ്റർ റിംഗ് റോഡ് കൂടി നിർമ്മിക്കാനാണ് പദ്ധതി. ഐ.ടി.ഐ ജംഗ്ഷൻ നിന്നാരംഭിച്ച് കോഴഞ്ചേരി റോഡിൽ കെ.എസ്.ഇ ബി സബ്സ്റ്റേഷൻ കടന്ന് അങ്ങാടിക്കൽ പൂത്തൻകാവ് ക്ഷേത്രത്തിനരികിലെ പാടത്തിലുള്ള നിലവിലുള്ള പൊതുമരാമത്ത് റോഡിൽ എത്തുന്നതാണ് ആദ്യ ഘട്ടം 1.19 കിലോമീറ്റർ വരുന്നതാണിത്. ഹാച്ചറി ജംഗ്ഷനിൽ നിന്നാരംഭിച്ച് ആലാ റോഡിൽ പേരിശേരി മഠത്തുംപടി ലവൽ ക്രോസ് വരെ രണ്ടര കിലോമീറ്ററാണ് രണ്ടാംഘട്ടം. പേരിശേരി മുതൽ മുണ്ടൻകാവ് വരെയാണ് മൂന്നാംഘട്ടം ( 3 കിലോമീറ്റർ ) 2017ലെ ബഡ്ജറ്റിലാണ് ചെങ്ങന്നൂരിൽ റിംഗ് റോഡ് എന്ന പ്രഖ്യാപനമുണ്ടായത്. 2020ൽ സ്ഥലമേറ്റെടുക്കാനായി 65 കോടി രൂപ വകയിരുത്തി. ഇതുമായി ബന്ധപ്പെട്ട് സാമൂഹികാഘാത പഠനം പൂർത്തിയാക്കി. 2017ൽ 100 കോടി രൂപയുടെ പദ്ധതിയാണു പ്രഖ്യാപിച്ചത്. നേരത്തെയുണ്ടായിരുന്ന രൂപരേഖയിലും മാറ്റങ്ങളുണ്ട്. മൂന്ന്മേൽപാലങ്ങൾ ഉൾപ്പെടുന്ന പുതിയ പദ്ധതി രേഖ കേരള റോഡ് ഫണ്ട് ബോർഡ് വിഭാഗം സമർപ്പിച്ചതായാണ് സൂചന .പുതിയ റിംഗ് റോഡിനായി 9.86 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടിവരും. ഇതിലേറെയും പാടശേഖരങ്ങളാണ്. എന്നാൽ ചിലരുടെ വീടും പുരയിടവും നഷ്ടമാകും. മൂന്നു വീടുകൾ പൂർണമായും പൊളിക്കേണ്ടിവരും. സ്ഥലമേറ്റെടുപ്പ് പൂർത്തിയാകാൻ ഇനിയും സമയമെടുക്കും. ഇതിനിടെയാണ് പദ്ധതി പുതുക്കാനുള്ള നിർദേശം കെ.ആർ.എഫ്ബി സമർപ്പിച്ചത്. നാലു വർഷത്തിനിടെയുണ്ടായ വാഹനപ്പെരുക്കം ഉൾപ്പെടെ കണക്കിലെടുത്താണ് മൂന്നു മേൽപ്പാലങ്ങൾ ഉൾപ്പെടെയുള്ള മാറ്റങ്ങൾ നിർദ്ദേശിച്ചത്.

റിംഗ് റോഡ് പൂർത്തിയാകുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാകുമെന്നാണു പ്രതീക്ഷ. എം.സി റോഡിലൂടെയുള്ള ദീർഘദൂരയാത്രക്കാർക്ക് നഗരത്തിൽ പ്രവേശിക്കുന്നത് ഒഴിവാക്കി റിംഗ് റോഡിലൂടെ സഞ്ചരിക്കാം.

...................

പദ്ധതി ആരംഭിച്ചിട്ട് 7 വർഷം

2017ൽ 100 കോടി പ്രഖ്യാപിച്ചു

................................

ഗ്രാമപ്രദേശങ്ങളിലൂടെയാണ് നിർദ്ദിഷ്ട റിംഗ് റോഡ് കടന്നുപോകുന്നത് എന്നത് വളർയ്ക്ക്ക്ക് പ്രതീക്ഷനൽകുന്നു. ഏഴുവർഷം മുൻപാരംഭിച്ച റിംഗ് റോഡ് നിർമ്മാണം വേഗത്തിലാക്കണം

(പ്രദേശവാസികൾ)