photo
കോന്നിയിലെ പട്ടയ പ്രശ്നം പരിഹരിക്കാൻ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്റെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന ഉന്നതല യോഗം. അഡ്വ.കെ.യു. ജനീഷ് കുമാർ എം.എൽ.എ സമീപം.

കോന്നി : കോന്നി നിയോജകമണ്ഡലത്തിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കാൻ തിരുവനന്തപുരത്ത് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്റെ അദ്ധ്യക്ഷതയിൽ ഉന്നത തല യോഗം ചേർന്നു. അഡ്വ.കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ അഭ്യർത്ഥനപ്രകാരം റവന്യൂ -വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗമാണ് ചേർന്നത്. ചിറ്റാർ, സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിലെ തത്വത്തിൽ വനാനുമതി ലഭ്യമായ ഭൂമിയിലെ തുടർനടപടികൾ വേഗം പൂർത്തീകരിക്കുന്നതിന് യോഗത്തിൽ തീരുമാനമായി. അരുവാപുലം , കലഞ്ഞൂർ , കോന്നി, മൈലപ്ര, മലയാലപ്പുഴ, വള്ളിക്കോട്, പ്രമാടം, ഏനാദിമംഗലം പഞ്ചായത്തുകളുടെ അവശേഷിക്കുന്ന പട്ടയങ്ങൾ തയാറാക്കുന്നതിന് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. രണ്ടുദിവസത്തിനകം ജില്ലാതല യോഗം ചേരണം. ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. ലാൻഡ് റവന്യൂ കമ്മീഷണർ എ.ഗീത , ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ, കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് പി.വി.സാമൂവൽ ,ഫോറസ്റ്റ് കൺസർവേഷൻ ആക്ട് നോഡൽ ഓഫീസർ സഞ്ജയൻ കുമാർ ,കോന്നി ഡി.എഫ്. ആയുഷ് കുമാർ കോറി, അസിസ്റ്റന്റ് ലാൻഡ് റവന്യൂ കമ്മീഷണർ അനു, റവന്യൂ -വനം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

മലയോര പട്ടയത്തിന് പതിറ്റാണ്ടുകളുടെ പഴക്കം

കോന്നി മണ്ഡലത്തിലെ മലയോര പട്ടയത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1920 നും 1945 നും ഇടയിലുള്ള കാലഘത്തിൽ ജില്ലയിലെ ചിറ്റാർ, സീതത്തോട്, തണ്ണിത്തോട്, അരുവാപ്പുലം, കലഞ്ഞൂർ തുടങ്ങിയ മേഖലകളിൽ ധാരാളം കർഷകർ വനഭൂമി കൈവശപ്പെടുത്തി കൃഷി ചെയ്തു വരികയാണ്. മൂന്ന് തലമുറകളായി ഈ ഭൂമിയിൽ കാർഷിക വൃത്തിയിൽ ഏർപ്പെടുന്നവർക്ക് ഏകദേശം ഒൻപത് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഭൂമിയുടെ കൈവശാവകാശവും, പട്ടയവും ലഭിച്ചിട്ടില്ല. കേന്ദ്ര അനുമതി ലഭിക്കാത്തതാണ് പ്രധാന പ്രതിസന്ധി.

.......................

നടപടികൾ പൂർത്തിയാകുന്നതോടെ ആറായിരത്തോളം കുടുംബങ്ങളുടെ കൈവശമുള്ള 1970.041 ഹെക്ടർ ഭൂമിയുടെ പട്ടയപ്രശ്നത്തിന് പരിഹാരമാകും.

അഡ്വ.കെ.യു. ജനീഷ് കുമാർ

(എം.എൽ.എ)