കോന്നി : പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയിലെ തുടർച്ചയായ വാഹനാപകടങ്ങളുടെ കാരണവും ഇതിനുള്ള പരിഹാരമാർഗവും പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കെ.എസ്.ടി.പി അധികൃതർക്ക് അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ നിർദ്ദേശം നൽകി. ആധുനിക രീതിയിൽ സംസ്ഥാനപാതയുടെ നിർമ്മാണം പൂർത്തിയായതിന് ശേഷം എല്ലാദിവസവും അപകടങ്ങൾ ഉണ്ടാകുന്നത് സംബന്ധിച്ച് കോന്നി താലൂക്ക് വികസന സമിതിയിൽ ചർച്ച ഉയർന്നപ്പോഴാണ് എം.എൽ.എ റിപ്പോർട്ട് തേടിയത്.
ടെൻഡർ പൂർത്തിയായ കോന്നി മെഡിക്കൽ കോളേജ് റോഡ് നിർമ്മാണം ആരംഭിക്കുന്നതിന് ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കാൻ പൊതുമരാമത്ത് അധികൃതരോട് എം.എൽ.എ നിർദ്ദേശിച്ചു. വാട്ടർ അതോറിറ്റി പൈപ്പ് പൊട്ടിയത് മൂലം പുനലൂർ - മൂവാറ്റുപുഴ റോഡിൽ കൊല്ലൻപടി ജംഗ്ഷനിലുൾപ്പെടെ രൂപപ്പെട്ട കുഴികൾ അടിയന്തരമായി നികത്തണമെന്ന് കെ എസ് ടി പി അധികൃതർക്ക് നിർദ്ദേശം നൽകി.
കോന്നിയിലും പരിസരപ്രദേശങ്ങളിലുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരി പദാർത്ഥങ്ങളുടെ വില്പനയും ഉപയോഗവും തടയാൻ പൊലീസ്, എക്സൈസ് അധികൃതർ പരിശോധനകൾ നടത്തണമെന്നും നിർദ്ദേശം ഉയർന്നു.
മലയാലപ്പുഴ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനും മെഡിക്കൽ കോളേജ് റോഡിന്റെ ഇരുവശവും കാട് വളർന്നു നിൽക്കുന്നത് അടിയന്തരമായി വെട്ടിമാറ്റുന്നതിനും പൊതുമരാമത്ത് അധികൃതർക്ക് എം.എൽ.എ നിർദ്ദേശം നൽകി. യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ മിനി, കോന്നി തഹസീൽദാർ
കെ മഞ്ജുഷ , പഞ്ചായത്ത് പ്രസിഡന്റുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.