തിരുവല്ല : പത്തുവർഷം മുൻപ് തെങ്ങിൽനിന്ന് വീണു നട്ടെലിനു ക്ഷതംസംഭവിച്ച് അരയ്ക്കുതാഴെ തളർന്നു കിടപ്പിലായ ദാസിന് ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെ കാരുണ്യസ്പർശം. ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയും കുറിയന്നൂർ സെന്റ് തോമസ് മാർത്തോമാ ചർച്ചും ചേർന്ന് ദാസിന് ഇലക്ട്രോണിക് വീൽചെയർ നൽകി. ആശുപത്രി ഡയറക്ടറും സി.ഇ.ഒയുമായ പ്രൊഫ.ഡോ.ജോർജ് ചാണ്ടി മറ്റീത്ര താക്കോൽ കൈമാറി. മെഡിക്കൽ സൂപ്രണ്ട് ഡോ.ജോംസി ജോർജ്, അസോസിയേറ്റ് ഡയറക്ടർ ഡോ.ജോൺ വല്യത്ത്, സീനിയർ റീഹാബ് കൺസൽട്ടന്റ് ഡോ.തോമസ് മാത്യു, എൻ.ആർ.സി.എൻ സി.ഡി ഡയറക്ടർ ജോൺസൺ, ചാപ്ളിൻ ഫാ.തോമസ് വർഗീസ്, സെന്റ് തോമസ് ചർച്ച് ഇടവകാംഗം സുരേഷ് മണ്ണിൽ, ബിലീവേഴ്‌സ് വീൽചെയർ വാറിയർ സംഘാംഗം ടോണി ആന്റണി എന്നിവർ പങ്കെടുത്തു. ദാസിന്റെ ദുരിതപൂർണമായ ജീവിതസാഹചര്യങ്ങൾ മനസിലാക്കി ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗം പുനരധിവാസ ചികിത്സ സൗജന്യമായി നൽകുകയും സുരേഷ് മണ്ണിലുമായി ചേർന്ന് വീട് നിർമ്മിച്ചു നൽകുകയും ചെയ്തു. ഇലക്ട്രിക് വീൽചെയർ ലഭിച്ചതോടെ ലോട്ടറി കച്ചവടമോ മത്സ്യവില്പനയോ ചെയ്യാനാണ് ദാസിന്റെ തീരുമാനം.