പുലിയൂർ : സുറിയാനി കത്തോലിക്ക പള്ളിയിലെ കാണിക്കവഞ്ചിയിലെ പണം രണ്ടുതവണയായി കവർന്നകേസിലെ പ്രതിയെ ചെങ്ങന്നൂർ പൊലീസ് അറസ്റ്റു ചെയ്തു. തിരുവല്ല കുറ്റപ്പുഴ തിരുമൂലപുരം മംഗലശേരി കടവ് കോളനിയിൽ മണിയൻ (54)ആണ് പിടിയിലായത്. വഞ്ചി പൊക്കിയെടുത്ത് വെളിയിൽ വച്ചാണ് കുത്തിപ്പൊളിച്ച് ഇയാൾ മോഷണം നടത്തിയത്. ചെങ്ങന്നൂർ പൊലീസിന് പള്ളി അധികാരികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇയാൾ പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി പത്തോളം വഞ്ചി മോഷണകേസുകളിലെയും പ്രതിയാണ്. പള്ളിയിലെ വഞ്ചികൾ മോഷ്ടിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ കുരിശടികളിലെ വഞ്ചിയാണ് ഇയാൾ കവർന്നത്.ഡി.വൈ.എസ്പി ആർ.ബിനുവിന്റെ നിർദേശപ്രകാരം സി.ഐ വിപിൻ എ.സി, എസ്‌ഐ പ്രദീപ് എസ്, ഗ്രേഡ് എസ്‌ഐ സാം നിവാസ് സിപി ഒ മാരായ ജിജോ സാം/ രതീഷ് /കണ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.