കോഴഞ്ചേരി : ആറ് വർഷം മുമ്പ് തുടങ്ങിയ കോഴഞ്ചേരി പുതിയ പാലത്തിന്റെ നിർമ്മാണം എന്ന് തീരും എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ അധികൃതർക്ക് കഴിയുന്നില്ല. പലതവണ പുതുക്കി നൽകിയ കരാറിന്റെ കാലാവധി അവസാനിക്കാൻ ഇനി എട്ട് മാസം മാത്രമാണുളളത്. ഇതുവരെ 55 ശതമാനം നിർമ്മാണം പൂർത്തിയായെന്നാണ് അധികൃതരുടെ അവകാശവാദം.
പമ്പാനദിയിലെ രണ്ട് സ്പാനുകൾ പൂർത്തിയായിട്ടുണ്ട്. നാല് സ്പാനുകൾ നദിയിലും മൂന്ന് സ്പാനുകൾ കരയിലുമാണുള്ളത്. അടുത്ത വർഷം ഉദ്ഘാടനം നടത്തുമെന്ന് പ്രഖ്യാപനം സാദ്ധ്യമാകണമെങ്കിൽ അത്ഭുതം നടക്കണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. കോഴഞ്ചേരി നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കൂടിയാണ് പുതിയ പാലം.
മാറി മറിഞ്ഞ കരാറുകൾ
2018ൽ ആരംഭിച്ച കോഴഞ്ചേരി പാലംപണി 2021ൽ പൂർത്തിയാക്കുമെന്നായിരുന്നു ആദ്യ കരാറിലുണ്ടായിരുന്നത്. ഫണ്ടിനെ ചൊല്ലിയുള്ള തർക്കം ആദ്യ തടസമായി. കരാറുകാരൻ പണി ഉപേക്ഷിച്ചു. പിന്നീട് രണ്ടുതവണ ടെൻഡർ നടത്തിയെങ്കിലും കരാറുകാർ എത്തിയില്ല. വീണ്ടും നാലാമത് ടെൻഡർ ചെയ്തപ്പോൾ ഊരാളുങ്കൽ സൊസൈറ്റി പണി ഏറ്റെടുത്തു. എന്നാൽ അതും റദ്ദായി. സ്ഥലമേറ്റെടുപ്പും എസ്റ്റിമേറ്റ് സംബന്ധിച്ച കൃത്യതയില്ലായ്മയുമാണ് തടസമായത്. എറണുകുളത്തുള്ള ശ്യാമ ഡൈനാമിക്‌സിനാണ് പുതിയ കരാർ. ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നാണ് ഇവർ അറിയിച്ചിരിക്കുന്നത്. പുതിയ കരാർ കാലാവധി 2025 മേയിൽ അവസാനിക്കും.
അപ്രോച്ച് റോഡുകൾ
കോഴഞ്ചേരി ഭാഗത്ത് 90 മീറ്ററും നെടുംപ്രയാർ ഭാഗത്ത് 344 മീറ്ററും നീളത്തിൽ അപ്രോച്ച് റോഡുകൾ നിർമ്മിക്കും. മാരാമൺ കൺവെൻഷൻ നഗറിലേക്കുള്ള വഴികൾ നിലനിറുത്തുന്നതിനായി പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള അപ്രോച്ച് റോഡിന് സമീപം നടവഴികളും ഒരുക്കും.
പുതിയ പാലം
തോട്ടപ്പുഴശ്ശേരി, കോഴഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിച്ച്.
പദ്ധതി ചെലവ് : 20.58 കോടി രൂപ.
പാലത്തിന്റെ നീളം : 207.2 മീറ്റർ, വീതി : 12 മീറ്റർ.
പാലം നിർമ്മാണം നടക്കുന്നുണ്ട്. നിലവിൽ സ്ലാബിന്റെ ജോലി നടക്കുകയാണ്. മാരാമൺ ഭാഗത്തെ നിർമ്മാണമാണ് ഇപ്പോൾ പൂർത്തിയാക്കുന്നത്. ശേഷം നദിയിലെ ഭാഗവുമായി ബന്ധിപ്പിക്കും.
നിർമ്മാണ അധികൃതർ