
കോന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ കുമ്പഴ മുതൽ കലഞ്ഞൂർ വരെയുള്ള ഭാഗങ്ങളിൽ അപകടങ്ങൾ വർദ്ധിക്കുന്നു. ഇന്നലെ കൂടൽ ഇഞ്ചപ്പാറയിൽ ഉണ്ടായ അപകടത്തിൽ രണ്ടു ജീവനുകൾ നഷ്ടമായി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പോയി മടങ്ങിയ തമിഴ്നാട് മാർത്താണ്ഡം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ ക്രാഷ് ബാരിയറിൽ ഇടിച്ച് കയറുകയായിരുന്നു. സംസ്ഥാനപാത ഉന്നത നിലവാരത്തിൽ വികസിപ്പിച്ചതോടെ വാഹനങ്ങളുടെ അമിതവേഗമാണ് അപകടങ്ങൾക്ക് കാരണം. കുമ്പഴ മുതൽ കലഞ്ഞൂർ വരെയുള്ള കോന്നി റീച്ചിലെ നിരവധി സ്ഥലങ്ങളിലാണ് സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കാനുള്ളത്. വിവിധ അപകടങ്ങളിൽ 9 പേർ മരിച്ചിട്ടുണ്ട്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരും അനവധിയാണ്. ഇടറോഡുകളിൽ നിന്ന് പ്രധാന റോഡുകളിലേക്ക് വാഹനങ്ങൾ കയറുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളാണ് കൂടുതലും. പലയിടങ്ങളിലും വാഹനങ്ങൾ മറിയുന്ന സംഭവങ്ങളും ഉണ്ട്.
മാമൂട്, വകയാർ, മുറിഞ്ഞകൽ, കൂടൽ, കലഞ്ഞൂർ
തുടങ്ങിയയിടങ്ങളിൽ അപകടങ്ങൾ പതിവായി.
കാരണങ്ങൾ പലത്
സംസ്ഥാനപാതയിലെ പലയിടങ്ങളിലും സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചിട്ടില്ല. ഇതുമൂലം രാത്രിയാത്രക്കാരാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. ദൂരെ നിന്ന് വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് സിഗ്നൽ ലൈറ്റുകൾ ഇല്ലാത്തതിനാൽ വളവുകൾ തിരിച്ചറിയാൻ കഴിയുന്നില്ല.
രാത്രികാലങ്ങളിൽ മദ്യപിച്ച് വാഹനങ്ങൾ ഓടിക്കുന്നവരും അപകടകാരണമാകുന്നു. ഇരുചക്രവാഹനങ്ങളിൽ അമിത വേഗത്തിൽ സഞ്ചരിക്കുന്ന യുവാക്കളും
അപകട ഭീഷണി ഉയർത്തുന്നുണ്ട്.