റാന്നി: എരുമേലി - ശബരിമല റോഡിലെ തോടിന് കുറുകെ നിർമ്മിച്ച പാലത്തിന്റെ കൈവരികൾ തകർച്ചയിലേക്ക്. മുക്കട- ഇടമൺ - അത്തിക്കയം എം.എൽ.എ റോഡിലെ ഇടമൺ ജംഗ്ഷനിലെ പാലത്തിന്റെ കൈവരികളാണ് തകർന്നത്. ഇതാണ് യാത്രക്കാർക്ക് ഭീഷണിയാകുന്നത്. കൈവരിയിലെ സിമന്റ് ഇളകി കമ്പി പുറത്ത് വന്ന നിലയിലാണ് പാലം. ഉന്നത നിലവാരത്തിൽ അടുത്ത സമയത്ത് പുനരുദ്ധരിച്ചിരുന്നു. ശബരിമല മണ്ഡലകാലത്ത് അന്യസംസ്ഥാന തീർത്ഥാടകർ ശബരിമലയിലേക്ക് പോകുന്നതിനായി സഞ്ചരിക്കുന്ന റോഡാണിത്. കണമല റോഡിൽ അപകടങ്ങൾ സംഭവിച്ചാൽ ആ റോഡിൽ തിരക്കേറുമ്പോൾ വാഹനങ്ങൾ വഴി തിരിച്ചു വിടുന്നതും ഇതുവഴിയാണ്. ഇടമുറിയിലേക്കുള്ള സർവീസ് ബസുകളും നിരവധി സ്‌കൂൾ കോളേജ് ബസുകളും നിത്യേന സഞ്ചരിക്കുന്ന റോഡുകൂടിയാണിത്. മന്ദമരുതി - വെച്ചൂച്ചിറ റോഡിൽ നിന്ന് കൊടും വളവു തിരിഞ്ഞാണ് ഈ റോഡിലേക്ക് പ്രവേശിക്കുന്നത്. ഇരുവശവും കെട്ടി ഉയർത്തിയാണ് പാലത്തിലേക്കുള്ള റോഡ് നിർമ്മിച്ചിരിക്കുന്നത്. വീതി കുറവുള്ള റോഡും പാലവുമാണ് ഇവിടെ. റോഡ് ഉന്നത നിലവാരത്തിൽ നിർമ്മിച്ച വേളയിൽ പാലവും പുനരുദ്ധരിക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നു. പാലത്തിന്റെ ഭാഗത്തെ റോഡ് വീതി കൂട്ടണമെന്ന നാട്ടുകാരുടെ ആവശ്യത്തിനും നാളുകളുടെ പഴക്കമുണ്ട്. പാലത്തിന്റെ തകർച്ചയ്ക്ക് മുമ്പ് പുനരുദ്ധരിക്കണമെന്നാണ് ആവശ്യം.