road-
നിർമ്മാണം മുടങ്ങിയ ഇളമണ്ണൂർ കലഞ്ഞൂർ പാടം റോഡ്

കോന്നി: ഇളമണ്ണൂർ - കലഞ്ഞൂർ പാടം റോഡിന്റെ നിർമ്മാണം പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ ആറ് വർഷമായി നിർമ്മാണത്തിലിരിക്കുന്ന 12 കി.മീറ്റർ റോഡ് പകുതിപോലും പൂർത്തീകരിച്ചിട്ടില്ല. ഇതിനിടയിൽ നിലവിലുള്ള കരാറുകാരനെ 2022 ഡിസംബർ 31ന് റോഡ് നിർമ്മാത്തിലെ അപാകതയുടെ പേരിൽ കരിമ്പട്ടികയിൽപ്പെടുത്തി പുറത്താക്കുകയുംചെയ്തു. റോഡുപണി പകുതിവരെ തീർന്ന് മാങ്കോട് സ്‌കൂൾ ഗ്രൗണ്ടിന് സമീപത്തുനിന്ന് നാല് കിലോമീറ്ററാണ് പാടം പ്രദേശത്തേക്കുള്ളത്. ഈ ഭാഗങ്ങൾ മുഴുവൻ ഇപ്പോൾ കാൽനടയാത്രപോലും ചെയ്യാൻ സാധിക്കാതെ പൂർണമായും തകർന്നുകിടക്കുകയാണ്. ഇരുചക്രവാഹനങ്ങളിൽ പോലും പാടം, വെള്ളംതെറ്റി, വണ്ടണി എന്നീ പ്രദേശങ്ങളിലേക്ക് യാത്രപോകാൻ സാധിക്കാത്ത അവസ്ഥയാണ്. മാങ്കോട് ചിതൽവെട്ടി മുതൽ പാടം പുന്നക്കുടി വരെയുള്ള ഭാഗത്ത് റോഡ് നിർമ്മാണത്തിനായി നിലവിലുണ്ടായിരുന്ന ടാറിംഗ് എല്ലാം ഇളക്കിമാറ്റി വെട്ടിപ്പൊളിച്ചതും വലിയ ദുരിതമായിട്ടുണ്ട്. 2018 ഡിസംബറിലാണ് 12.5 കിലോമീറ്റർ റോഡിന് 22 കോടി രൂപ ഉപയോഗിച്ച് നിർമാണം തുടങ്ങിയത്. കലഞ്ഞൂർ,വാഴപ്പാറ,മാങ്കോട്,പാടം എന്നിവിടങ്ങളിലെ പാലങ്ങൾ ഉൾപ്പെടെ പുതുക്കി നിർമ്മിച്ച് ഇളമണ്ണൂർ മുതൽ പാടം വരെയുള്ള റോഡ് നിർമാണം പൂർത്തീകരിക്കാനായിരുന്നു പദ്ധതി. കെ.പി. റോഡിൽനിന്ന് പുനലൂർ - മൂവാറ്റുപുഴ റോഡുമായി ബന്ധിപ്പിച്ച് കൊല്ലം,പത്തനംതിട്ട ജില്ലകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. എന്നാൽ റോഡ് നിർമാണം ആരംഭിച്ചത് മുതൽ മെല്ലപ്പോക്ക് പലപ്പോഴും നാട്ടുകാർ ചോദ്യംചെയ്തിരുന്നു. പലപ്പോഴും പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം പോലുമില്ലാതെയാണ് നിർമ്മാണം നടന്നത്. പലതവണ ഇ - ടെൻഡർ ചെയ്തെങ്കിലും റോഡ് നിർമ്മാണം ഏറ്റെടുക്കുന്നതിന് കരാറുകാർ ആരും തയാറാകുന്നില്ല. പത്തനംതിട്ട-കൊല്ലം ജില്ലകളുടെ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന കിഴക്കൻ ഗ്രാമങ്ങളിലെ ജനങ്ങളാണ് ഏറെ ദുരിതം അനുഭവിക്കുന്നത്.

..........................

12.5 കിലോമീറ്റർ റോഡ്

2018 ഡിസംബറിൽ നിർമ്മാണം തുടങ്ങി

ചെലവ് 22കോടി രൂപ

.................................

റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിയാത്തതിനാൽ കൊല്ലം പത്തനംതിട്ട ജില്ലകളിലെ മലയോരമേഖലയിലെ ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.

കലഞ്ഞൂർ ജയകൃഷ്ണൻ

( പൊതുപ്രവർത്തകൻ )