പ്രമാടം : ഇടനിലക്കാരുടെ ചൂഷണവും വിലയിടിവും കാരണം പ്രതിസന്ധിയിലായ കോലിഞ്ചി കർഷകരെ സഹായിക്കാൻ പൊതുമേഖലാ മരുന്ന് നിർമ്മാണ കമ്പനിയായ ഔഷധി . ഇനി കർഷകരിൽ നിന്ന് ഔഷധി കോലിഞ്ചി നേരിട്ടുവാങ്ങും . ഒരുവർഷം 36 മെട്രിക് ടൺ കോലിഞ്ചിയാണ് ഔഷധിക്ക് വേണ്ടത്. ഇ പ്ളാറ്റ്‌ഫോം വഴി വിപണനം നടത്തുന്നതിനുള്ള സാദ്ധ്യതാപഠനം ഔഷധി തുടങ്ങിക്കഴിഞ്ഞു.

പരിപാലന ചെലവ് കുറവുള്ള കൃഷിയാണിത് . മൂന്നാം വർഷമാണ് വിളവെടുക്കുന്നത്. മലയോര മേഖലയിലെ ഭൂരിഭാഗം കുടുംബങ്ങളുടെയും വാർഷികവരുമാനത്തിൽ നിർണായക സ്ഥാനമാണ് കോലിഞ്ചികൃഷിക്കുള്ളത്. എന്നാൽ വിലയിടിവും ഇടനിലക്കാരുടെ ചൂഷണവും വിപണിയുടെ അഭാവും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതോടെ മിക്കവരും കൃഷി ഉപേക്ഷിക്കുന്ന അവസ്ഥലിയായിരുന്നു. മലയോര മേഖലയായ കോന്നി, റാന്നി പ്രദേശങ്ങളിലാണ് കോലിഞ്ചി കൃഷി വ്യാപകം. സംഭരിക്കുന്ന കോലിഞ്ചി കൊച്ചിയിലെത്തിച്ച് വിദേശത്തേയ്ക്ക് കയ​റ്റി അയയ്ക്കുകയാണ് . വിദേശരാജ്യങ്ങളിൽ മരുന്ന് നിർമ്മാണത്തിനാണ് കോലിഞ്ചി ഉപയോഗിക്കുന്നത്. തണുപ്പുള്ള രാജ്യങ്ങളിൽ ദാഹശമനിയായും ഉപയോഗിക്കുന്നു. ഇന്ത്യയിലും ആയുർവേദ, സിദ്ധ മരുന്നുകളിൽ കോലിഞ്ചി ഉപയോഗിക്കുന്നുണ്ട്. ആയുർവേദ മരുന്നുകളിലും വിക്‌സ്, അമൃതാഞ്ജൻ, ഹിമാലയ തുടങ്ങിയ ഉല്പന്നങ്ങളിലും കോലിഞ്ചി പ്രധാന ഘടകമാണ്

ഇനി നല്ല വില ലഭിക്കും

ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിലാണ് വിളവെടുപ്പ് .ഈ സമയങ്ങളിൽ പരമാവധി 60 രൂപ വരെയാണ് കർഷകർക്ക് കിലോയ്ക്ക് ലഭിക്കുക. 300 രൂപ ലഭിക്കേണ്ടിടത്താണ് അതിന്റെ അഞ്ചിലൊന്ന് ലഭിക്കുന്നത്. ഔഷധി നേരിട്ട് സംഭരണം തുടങ്ങുന്നതോടെ ഈ പ്രതിസന്ധിക്ക് പരിഹാരമാകും.

*ഔഷധിക്ക് ഒരു വർഷം വേണ്ടത് : 36 മെട്രിക് ടൺ കോലിഞ്ചി.

*
-------------------------------

"ഔഷധി കോലിഞ്ചി നേരിട്ട് സംഭരിക്കുന്നതോടെ കർഷകർക്ക് ന്യായവിലയും സബ്‌സിഡിയും ലഭ്യമാകും. ഇതിനായി കർഷകരുടെ കൺസോർഷ്യം രൂപീകരിച്ചിട്ടുണ്ട് .ഇത് മലയോര മേഖലയിലെ കർഷകർക്ക് ഏറെ പ്രയോജനം ചെയ്യും."

അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ