26-life-mission-1

പന്തളം : മുടിയൂർക്കോണത്ത് ആരംഭിച്ച ജില്ലയിലെ ആദ്യത്തെ ലൈഫ് ഭവന സമുച്ചയത്തിന്റെ നിർമ്മാണം അനന്തമായി നീളുന്നു. കൊവിഡും വെള്ളപ്പൊക്കവും സാധനസാമഗ്രികളുടെ വില വർദ്ധനയും പലതവണ തടസമായപ്പോൾ 44 കുടുംബങ്ങൾക്ക് അന്തിയുറങ്ങാനുള്ള അവസരമാണ് നിഷേധിക്കപ്പെടുന്നത്. 2020 ഓഗസ്റ്റിൽ ആരംഭിച്ച പണികൾ എന്ന് പൂർത്തീകരിക്കുമെന്ന കാര്യത്തിൽ അധികൃതർക്ക് പോലും ഉറപ്പ് പറയാനാകുന്നില്ല. പൂർണമായും ഇരുമ്പ് ഗർഡറിൽ തീർത്ത രണ്ട് ടവറുകളിലായുള്ള ഫ്‌ളാറ്റുകൾക്കായിരുന്നു പദ്ധതി. എന്നാൽ നാല് വർഷം കഴിഞ്ഞിട്ടും പണിക്ക് കാര്യമായ പുരോഗതിയില്ല. പന്തളം നഗരസഭയുടെ ലൈഫ് പദ്ധതി ഗുണഭോക്തൃലിസ്റ്റിൽ ഉൾപ്പെട്ട 30 പേരും പട്ടികജാതിവകുപ്പ് ലഭ്യമാക്കിയിട്ടുള്ള ഭൂരഹിത ഭവനരഹിതരുടെ ലിസ്റ്റിൽ നിന്ന് അർഹരെന്നുകണ്ടെത്തുന്നവരുമടക്കം 44 കുടുംബങ്ങൾക്കായിരുന്നു ഇവിടെ പുനരധിവാസം.

ലൈഫ് സ്റ്റീൽ ഭവന സമുച്ചയം

ഇഷ്ടികയും കല്ലും സിമിന്റും ഒഴിവാക്കി പൂർണമായും ഇരുമ്പ് ഗർഡറിൽ നിർമ്മിക്കുന്നതാണ് സ്റ്റീൽ ഫ്ളാന്റ് സമുച്ചയം. സ്റ്റീൽ ടവറുകൾ നിർമ്മിച്ച് അതിലാകും ഫ്ളാന്റുകൾ ഒരുക്കുക.

പദ്ധതിച്ചെലവ് : 6.56 കോടി രൂപ

പന്തളം നഗരസഭയുടെ 72.5 സെന്റ് സ്ഥലത്ത്
രണ്ടു സ്റ്റീൽ ടവറുകളിലായി 44 ഫ്ളാറ്റുകൾ

ഒരു ടവറിൽ 32 ഫ്‌ളാറ്റുകളും രണ്ടാമത്തെ ടവറിൽ 12 ഫ്‌ളാറ്റുകളും

ഒരു ഫ്‌ളാറ്റിന്റെ തറ വിസ്തീർണം : 500 ച.അടി

രണ്ട് കിടപ്പുമുറികളും ഒരുഹാളും അടുക്കളയും,ശൗചാലയവും.

ചുറ്റുമതിൽ, 24 മണിക്കൂറും ശുദ്ധജലം, മലിനജല സംസ്കരണ പ്ലാന്റ്, സോളാർ വൈദ്യുതിപ്ലാന്റ് തുടങ്ങിയ സൗകര്യങ്ങളും.


തൃശൂർ ജില്ലാ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഫ്‌ളാറ്റുകളുടെ രൂപകല്പന നിർവഹിച്ചത്. ദേശീയതലത്തിൽ നടത്തിയ ടെൻഡറിലൂടെ ഹൈദരാബാദ് ആസ്ഥാനമായ പെന്നാർ ഇൻഡസ്ട്രീസ് നിർമ്മാണം ഏറ്റെടുത്തു. ആറുമാസത്തിനകം പൂർത്തീകരിക്കാനാകുന്ന സാങ്കേതിക വിദ്യകളുമായി പണിതുടങ്ങി.

ഉപയോഗിക്കാം, വിൽക്കാനാവില്ല

കുടുംബങ്ങൾക്ക് ഫ്‌ളാറ്റുകൾ യഥേഷ്ടം ഉപയോഗിക്കുകയും അനന്തരവകാശികൾക്ക് കൈമാറുകയും ചെയ്യാമെങ്കിലും വിൽക്കുവാനോ വാടകയ്ക്ക് നൽകുവാനോ അനുവദിക്കുകയില്ല. താമസക്കാരുടെപ്രതിനിധികളും ജനപ്രതിനിധികളും അടങ്ങുന്ന മാനേജ്‌മെന്റ് കമ്മിറ്റി ഫ്‌ളാറ്റ് സമുച്ചയത്തിന്റെ തുടർ സംരക്ഷണത്തിനായി പ്രവർത്തിക്കും. കെട്ടിടത്തിന്റെ സംരക്ഷണ ചെലവുകളിലേക്കായി ഓരോ കുടുംബവും നഗരസഭ നിശ്ചയിക്കുന്ന ചെറിയതുക എല്ലാ മാസവും അടയ്ക്കുകയും വേണം.

സാധനസാമഗ്രികളുടെ വില വർദ്ധിച്ചതനുസരിച്ച് പദ്ധതിത്തുക കൂട്ടാനാകില്ലെന്ന് കരാറിലുള്ളതിനാൽ വലിയ തുക നഷ്ടമുണ്ടാകും. പണം കൂട്ടി ലഭിക്കാൻ ചർച്ചകൾ പലതും നടന്നുവരികയുമാണ്.

കരാറുകാർ