
കോന്നി: കേരളത്തിൽ കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ചതിനെ എതിർക്കുന്നവരാണ് ആർ.എസ്.എസുകാരെന്ന് സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു. മഹാവിഷ്ണുവിന്റെ മൂന്നാമത്തെ അവതാരമാണ് പന്നി എന്നാണ് ആർ.എസ്.എസ് പറയുന്നത്. ഹിരണ്യകശിപു ഭൂമിയെ പായായി ചുരുട്ടി കടലിൽ താഴ്ത്തി. ഭൂമിയെ രക്ഷിക്കുന്നതിനായി മഹാവിഷ്ണു വരാഹവതാരമെടുത്ത് കടലിൽ നിന്ന് തേറ്റകൊണ്ട് ഭൂമിയെ കുത്തിയെടുത്തു. ഇതാണ് പ്രചരിപ്പിക്കുന്ന കഥ.
ഭൂമി ചുരുങ്ങുമ്പോൾ സമുദ്രവും ചുരുങ്ങുമെന്ന് ഈ മണ്ടൻമാർ കരുതണം. ഭൂമിയെ രക്ഷപ്പെടുത്തിയപ്പോൾ വരാഹവുമായി ഭൂമിക്ക് സ്‌നേഹമുണ്ടായി. അങ്ങനെയാണ് നരകാസുരൻ ഉണ്ടായത്. ഇത്തരം കഥകൾ അവർ പ്രചരിപ്പിക്കുകയാണ്. വന്യജീവിശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കർഷകസംഘത്തിന്റെ നേതൃത്വത്തിൽ കോന്നി ഡി.എഫ്.ഒ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
52 വർഷമായ വന നിയമങ്ങൾ മാറ്റിയെഴുതണമെന്നും ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങളിൽ സർവേ നടത്തി വനത്തിലെ കടുവ, ആന, പുലി എന്നിവയുടെ കണക്കെടുത്തശേഷം കൂടുതലുണ്ടെങ്കിൽ കൊല്ലും. ഇവിടെ കുരങ്ങിനെയും പാമ്പിനെയും ആരാധിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.