crime

പത്തനംതിട്ട : ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് മാനസികവെല്ലുവിളി നേരിടുന്ന കോളേജ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ഒൻപതു പ്രതികളിൽ ആറു പേരെ കോയിപ്രം പൊലീസ് പിടികൂടി. എട്ട് കേസുകൾ രജിസ്റ്റർ ചെയ്തു. ചെറുകോൽ നെല്ലികുന്നിൽ വീട്ടിൽ പ്രശാന്ത് (30), എഴുമറ്റൂർ കൊച്ചുപ്ലാവുങ്കൽ ലിബിൻ (27), തിരുവല്ല ഐക്കാട് കാഞ്ഞിരം കാലായിൽ വീട്ടിൽ മുഹമ്മദ് യാസീൻ (23), എഴുമറ്റൂർ തോമ്പിൽ കഞ്ഞിത്തോട് വീട്ടിൽ ബി.ടി.ഹരികൃഷ്ണൻ (25), ചെങ്ങന്നൂർ പുത്തൻകാവ് തെക്കേടത്ത് പീടികപറമ്പിൽ വീട്ടിൽ സിജു പി.മാത്യു (29), തിരുവല്ല ചുമത്ര തെക്കേകുറ്റ് തോപ്പിൽ മലയിൽ സഹിൽ (21) എന്നിവരാണ് അറസ്റ്റിലായവർ. പിക്ക് അപ്പ് ഡ്രൈവർ, ബസിലും ടിപ്പറിലും കിളി, ഇലക്ട്രിഷ്യൻ, റെസ്റ്റോറന്റ് ജീവനക്കാരൻ എന്നിങ്ങനെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരാണ് പ്രതികൾ.

രണ്ടാം വർഷ ഡിഗ്രി കോഴ്സിന് പഠിക്കുന്ന 75ശതമാനം മാനസികവെല്ലുവിളി നേരിടുന്ന ഇരുപതുകാരിയെയാണ് നിരന്തരം പീഡനത്തിന് ഇരയായത്. പെൺകുട്ടിക്ക് ഒപ്പം പഠിക്കുന്ന വിദ്യാർത്ഥിനികളുടെ ഫോണുകളിലേക്ക് യുവാക്കളുടെ വിളി എത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവം അറിഞ്ഞ കോളേജ് അധികൃതർ പൊലീസിനെ വിവരം അറിയിച്ചു. പത്തനംതിട്ട ഡിവൈ.എസ്.പി എസ്.നന്ദകുമാറിന്റെ നിർദേശപ്രകാരം പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിൽ അടൂരിൽ നിന്നുള്ള ഭാഷാവിദഗ്ദ്ധന്റെ സഹായത്തോടെ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസുകൾ കോയിപ്രം പൊലീസിന് കൈമാറി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് 6 പ്രതികൾ കുടുങ്ങിയത്. തിരുവല്ല ഡിവൈ.എസ്.പി എസ്.അഷാദിന്റെ മേൽനോട്ടത്തിൽ, കോയിപ്രം പൊലീസ് ഇൻസ്‌പെക്ടർ ജി.സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.