തിരുവല്ല : വൈദ്യശാസ്ത്രരംഗത്തെ അത്യാധുനിക സാങ്കേതികവിദ്യകളെയും മനുഷ്യശരീരത്തിന്റെ ഉള്ളറകളിലെ കാഴ്ചകളെയും അവതരിപ്പിക്കുന്ന മെഡിഫെസ്റ്റ് 2024ന് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിൽ തുടക്കമായി. ഒക്ടോബർ 1വരെയുള്ള മെഡിഫെസ്റ്റ് ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. മെഡിക്കൽ എക്സിബിഷനുകളിലൂടെ പൊതുജനങ്ങൾക്ക് ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങളെക്കുറിച്ച് നേരിട്ട് മനസിലാക്കാനും വിദ്യാർത്ഥികൾക്ക് ശാസ്ത്രീയമായ അറിവുകൾ കൃത്യമായി ഗ്രഹിക്കാനുമുള്ള അവസരമാണ് ലഭിക്കുന്നതെന്നും ഇത്തരം പരിപാടികളിലൂടെ ആതുരശുശ്രൂഷാരംഗത്തും ആരോഗ്യമേഖലയിലും വിപ്ളവകരമായ ചരിത്രമാണ് ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രി സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ആശുപത്രി മാനേജരുമായ റവ.ഫാ.സിജോ പന്തപ്പള്ളിൽ അദ്ധ്യക്ഷനായി. ഡയറക്ടറും സി.ഇ.ഒ യുമായ പ്രൊഫ.ഡോ.ജോർജ് ചാണ്ടി മറ്റീത്ര, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.എലിസബത്ത് ജോസഫ്, വൈസ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.വിജയമ്മ കെ.എൻ, മെഡിഫെസ്റ്റ് കൺവീനർ ഡോ.എമിലിൻ മാത്യു, കോളേജ് യൂണിയൻ ചെയർമാൻ ബേസിൽ ജോർജ് എന്നിവർ സംസാരിച്ചു.
റോബോട്ടിക്സ് എ. ഐ മുതൽ അനാട്ടമി വരെ
മനുഷ്യശരീരത്തിന്റെ സങ്കീർണ്ണമായ പ്രവൃത്തികൾ വിശദീകരിക്കുന്ന എക്‌സിബിഷനിൽ റോബോട്ടിക്സ്, എ.ഐ പവിലിയൻ, വെർച്വൽ റിയാലിറ്റി ഗെയിമുകൾ തുടങ്ങി അനാട്ടമി വരെ ക്രമീകരിച്ചിരിക്കുന്നു. സന്ദർശകർക്ക് സൗജന്യമായി ഫൈബ്രോ സ്കാൻ, അസ്ഥിധാതു സാന്ദ്രത സ്കാൻ, ലാബ് പരിശോധനകൾക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. കണ്ണ്, ചെവി, മൂക്ക് എന്നിവയുടെ ഭീമാകാര മോഡലുകളിലൂടെയുള്ള യാത്ര വിസ്മയിപ്പിക്കുന്നതാണ്, 50ലധികം മെഡിക്കൽ വസ്തുക്കളുടെ പ്രദർശനം കൂടാതെ അടിസ്ഥാന ജീവൻരക്ഷാ കോഴ്സുകളായ ബേസിക്ക് ലൈഫ് സപ്പോർട്ട് (ബി.എൽ.എസ് ), അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് (എ.സി.എൽ.എസ് ) എന്നിവയുടെ സർട്ടിഫൈഡ് പരിശീലനവും മെഡിഫെസ്റ്റിൽ ഉണ്ടായിരിക്കും. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിന്റെ ക്യാംപസിൽ 150തോളം സ്റ്റാളുകളിലായാണ് മെഡിക്കൽ എക്സിബിഷന്റെ മൂന്നാംഎഡീഷൻ സജ്ജീകരിച്ചിരിക്കുന്നത്. അമ്പതോളം മെഡിക്കൽ വിഭാഗങ്ങളുടെ ആഭിമുഖ്യത്തിലും വിദഗ്ദ്ധരായ ഡോക്ടർമാരുടെയും മെഡിക്കൽ, നഴ്സിംഗ്, അലൈഡ് സയൻസ് അദ്ധ്യാപകരുയും നേതൃത്വത്തിലുമാണ് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിലെയും ബിലീവേഴ്സ് കോളേജ് ഓഫ് നഴ്സിംഗിലെയും ബിലീവേഴ്സ് അക്കാഡമി ഓഫ് അലൈഡ് സയൻസിലെയും വിദ്യാർത്ഥികൾ സ്റ്റാളുകൾ തയ്യാറാക്കിയിരിക്കുന്നത്. എക്സിബിഷനിലേക്ക് രാവിലെ 8മുതൽ രാത്രി 10 വരെയാണ് പ്രവേശനം.