ഒരു വർഷം വരെ വി​ചാരണ കൂടാതെ ജയി​ലി​ലടയ്ക്കാം

കൊല്ലം: സ്ഥിരം മയക്കുമരുന്ന് കടത്തുകാരുടെ ജാമ്യം നിഷേധിച്ച് വിചാരണത്തടവുകാരാക്കാൻ പര്യാപ്‌തമായ പിറ്റ് എൻ.ഡി.പി എസ് (പ്രിവൻഷൻ ഒഫ് ഇല്ലിസിറ്റ് ട്രാഫിക് ഇൻ നാർകോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസ് ആക്‌ട്) പ്രകാരമുള്ള പൊലീസ് ഇടപെടലുകൾക്ക്, കൃത്യമായ നടപടി​ക്രമങ്ങളുടെ അഭാവത്തിൽ കഴിയുന്നില്ല.

പിറ്റ് എൻ.ഡി.പി.എസ് പ്രകാരം ഒരു വർഷം വരെ വിചാരണ കൂടാതെ ജയിലിലടയ്‌ക്കാനുള്ള ശുപാർശ, സ്റ്റേഷൻ ഹൗസ് ഓഫീസറി​ൽ തുടങ്ങി പൊലീസി​ലെ വിവിധ ഘട്ടങ്ങളിലൂടെ മുകളിലേക്ക് നീങ്ങുന്നതാണ്. ഇത് പരിഗണിച്ച് യുക്തമെങ്കിൽ, ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലെ സ്‌ക്രീനിംഗ് കമ്മിറ്റി ഉത്തരവിടുന്നതോടെ സ്ഥിരം മയക്കുമരുന്ന് കടത്തുകാരെ ജയിലിലടയ്‌ക്കാൻ നിയമസാധുതയാകും. എന്നാൽ പൊലീസ് ആസ്ഥാനത്തെ ചുമതല മാറ്റങ്ങളനുസരിച്ച് നടപടിക്രമങ്ങളിലുണ്ടാകുന്ന മാറ്റത്തിന്റെ പേരിൽ ഈ മാഫിയകളുടെ ജാമ്യം തടയാൻ പൊലീസിന് ഫലപ്രദമായി കഴിയുന്നില്ല. മീഡിയം, കൊമേഴ്‌സ്യൽ തോതിൽ മയക്കുമരുന്നുമായി രണ്ട് കേസിൽ പ്രതിയാകുന്നതോടെയാണ് ഒരാൾ പിറ്റ് എൻ.ഡി.പി.എസിന് 'അർഹ'നാകുന്നത്. ഓരോ മീഡിയം, കൊമേഴ്‌സ്യൽ കേസിന് ശേഷം ചെറി​യ അളവുമായി​ പിടിക്കപ്പെട്ടാലും ജയി​ലി​ലാകാം.

കേന്ദ്ര നിയമമായി 1985 ൽ നിലവിൽ വന്നിട്ടും 2007 ൽ പാസാക്കിയ കാപ്പയെക്കാളും വൈകി, ഏകദേശം മൂന്ന് വർഷം മുമ്പ് മാത്രമാണ് ജാമ്യം തടയാനുള്ള നടപടികൾ കേരളത്തിൽ നടപ്പാക്കിത്തുടങ്ങിയത്. പൊലീസ് ജില്ലകളിൽ ആഴ്‌ച തോറും പ്രതികളുടെ ക്രൈം ഹിസ്‌‌റ്ററി വിശകലനം ചെയ്‌തു ലിസ്‌റ്റ് തയ്യാറാക്കി പൊലീസ് ആസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് കൈമാറുന്നുണ്ട്. ഈ ഡാറ്റയാണ് പിറ്റ് എൻ ഡി പി എസിനുള്ള ശുപാർശയാകുന്നത്.

 രക്ഷപ്പെടുന്ന പഴുതുകൾ: ആർട്ടിക്കൾ 22ന്റെ (അറസ്‌റ്റിലാകുന്ന വ്യക്തിയുടെ മൗലികാവകാശം) പരിരക്ഷയിൽ ഇവർ പലപ്പോഴും ഹൈക്കോടതിയിൽ നിന്ന് വിടുതൽ നേടുന്നു. ഒരു കുറ്റത്തിന് രണ്ട് പ്രാവശ്യം ജയിൽവാസം എന്ന വാദവും ഉന്നയിക്കുന്നു.

കൊല്ലം സിറ്റി

 ഇതുവരെ ശുപാർശ ചെയ്‌തത്: 20 കേസുകൾ

 പൊലീസിന് അനുകൂലമായത്: 5 ഉത്തരവുകൾ.

 ചീഫ് സെക്രട്ടറിയുടെ പരിഗണനിയിലുള്ളത്: 15 കേസുകൾ

കൊല്ലം റൂറൽ

 കഴിഞ്ഞ വർഷം വരെ ശുപാർശ: 16 കേസുകൾ

 പൊലീസിന് അനുകൂലമായി: 4 കേസുകൾ

 ഈ ജൂലായ് വരെ: 1 കേസ്

(പരിഗണിക്കുന്നതിനായി സ്‌‌ക്രീനിംഗ് കമ്മിറ്റി ആഗസ്‌‌റ്റ് അവസാനത്തേക്ക് മാറ്റി)

 ബഹുഭൂരിപക്ഷവും നടപടി ക്രമങ്ങളിലെ പാളിച്ച കൊണ്ട് തള്ളപ്പെട്ടു

 റിപ്പോർട്ട് അയയ്ക്കേണ്ടത് 6 മാസത്തിനകം

 8 മാസം പിന്നിട്ട കേസും ഉൾപ്പെടുത്തിയത് തിരിച്ചടിയായി.

.