കൊല്ലം: സംവിധായകൻ വി.കെ. പ്രകാശിനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ വനിത തിരക്കഥാകൃത്തുമായി പൊലീസ് ഇന്നലെ കൊല്ലത്തെ ഹോട്ടലിൽ തെളിവെടുപ്പ് നടത്തി. പരാതിയിൽ പറയുന്ന ദിവസം, ഹോട്ടലിലെ സന്ദർശക രജിസ്റ്ററിൽ സംവിധായകൻ വി.കെ.പ്രകാശിന്റെ പേരുള്ളതായി സൂചനയുണ്ട്.
നാലാം നിലയിൽ രണ്ടുമുറികളാണ് എടുത്തിരുന്നത്. ഇതിൽ ഒരു മുറി വി.കെ. പ്രകാശിന്റെ പേരിലും മറ്റൊന്ന് അദ്ദേഹം പറഞ്ഞതിന്റെ അടിസ്ഥാനത്തിലും എടുത്തെന്നാണ് വിവരം. ലൈംഗികാതിക്രമം നടന്ന മുറി പരാതിക്കാരി പൊലീസിന് കാട്ടിക്കൊടുത്തു. പരാതിയിൽ ആരോപിക്കുന്ന ദിവസം വി.കെ.പ്രകാശ് ഹോട്ടലിൽ ഉണ്ടായിരുന്നോ എന്നത് സ്ഥിരീകരിക്കേണ്ടതുണ്ട്. കൂടുതൽ വ്യക്തതയ്ക്കായി സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പൊലീസ് ശേഖരിക്കും. ഹോട്ടലിലെ രേഖകൾ തെളിവായി സ്വീകരിക്കും. അടുത്ത ദിവസം തന്നെ പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും .
2022 ഏപ്രിലിൽ കഥ കേൾക്കാനായി തന്നെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി വി.കെ.പ്രകാശ് ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് യുവതി ആരോപിക്കുന്നത്. കൊല്ലം പള്ളിത്തോട്ടം പൊലീസാണ് കേസെടുത്തത്.