കരുനാഗപ്പള്ളി: കൈത്തറി വികസന കോർപ്പറേഷന്റെ ക്ലസ്റ്റർ സെന്ററുകളിൽ തൊഴിൽ എടുക്കുന്ന തൊഴിലാളികൾക്ക് ഇൻസെന്റീവ് നൽകുന്നില്ലെന്ന്പരാതി. കഴിഞ്ഞ 4 വർഷമായി തൊഴിലാളികൾക്ക് ഇൻസെന്റീവ് നൽകുന്നില്ല. സാമ്പത്തിക പ്രതിസന്ധിയാണ് ഇതിന് കാരണമെന്നാണ് അധികൃതർ പറയുന്നത്. ഇപ്പോൾ 3 മാസമായി തൊഴിലാളികൾക്ക് ജോലിയും ഇല്ല.
4 വർഷമായി ഇൻസെന്റീവ് ഇല്ല
3 മാസമായി ജോലിയുമില്ല
മൈനാഗപ്പള്ളിയിലെ സെന്റർ പൂട്ടി
കരുനാഗപ്പള്ളിയിൽ ഹാൻഡ് വീവിന്റെ സെന്റർ പ്രവർത്തനം ആരംഭിച്ചിട്ട് 3 പതിറ്റാണ്ട് പിന്നിടുകയാണ്. കരുനാഗപ്പള്ളിയിലും മൈനാഗപ്പള്ളിയിലുമായി നൂറിന് മേൽ തൊഴിലാളികൾ തൊഴിലെടുത്തിരുന്നു. ഇപ്പോൾ മൈനാഗപ്പള്ളിയിലെ സെന്റർ പൂർണമായും പൂട്ടി. കരുനാഗപ്പള്ളി സെന്ററിൽ 40 തൊഴിലാളികളാണ് തൊഴിലെടുക്കുന്നത്.
സ്കൂൾ യൂണിഫോം
ന്യൂ ജനറേഷന് താത്പര്യമില്ല
മുൻ കാലങ്ങളിൽ ആഴ്ചയിൽ ഒരിക്കൽ ഹാൻഡ് വീവിലെ ഉദ്യോഗസ്ഥർ എത്തി തുണി ശേഖരിക്കുമായിരുന്നു. ഇപ്പോൾ 2 ആഴ്ച കൂടുമ്പോഴാണ് ഉദ്യോഗസ്ഥർ എത്തുന്നത്. കഴിഞ്ഞ 3 മാസമായി തുണി എടുക്കാൻ ആരും എത്താറില്ല. ഹാൻഡ് വീവിൽ നിന്ന് ഇൻസെന്റീവ് ഒഴികെയുള്ള ഒരു ആനുകൂല്യങ്ങളും തൊഴിലാളികൾക്ക് ലഭിക്കുന്നില്ല. നെയ്ത്തു മേഖലയിൽ പുതിയ ജനറേഷൻ കടന്ന് വരുന്നില്ല. 60 ന് മേൽ പ്രായമുള്ള തൊഴിലാളികളാണ് ഇപ്പോഴും ജോലി ചെയ്യുന്നത്.
അയണിവേലിക്കുളങ്ങര വടക്ക്, തറയിൽ മുക്ക്, നമ്പരുവികാല, മരു: തെക്ക്, പാലമൂട് മുക്ക് എന്നിവിടങ്ങളിലാണ് നെയ്ത്ത് വ്യവസായം വ്യാപിച്ചിരുന്നത്. ഇവിടങ്ങളിൽ 2000 ത്തോളം തൊഴിലാളികൾ ജോലി ചെയ്തിരുന്നു. തൊഴിലാളികൾക്ക് ഹാൻഡ് വീൽ നൽകാനുള്ള കുടിശ്ശിക തുക ഓണത്തിന് മുമ്പ് വിതരണം ചെയ്യണം.
തുണ്ടിൽ സുധാകരൻ
കൈത്തറി തൊഴിലാളി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്