കൊല്ലം: ഓണ പൂവിപണിയിൽ താരമായ, തമിഴ്‌നാട് സുന്ദരപാണ്ഡ്യപുരത്തെ ബന്തിപ്പൂക്കൾ ഇനി നാട്ടിലും സുലഭം.നാളെ അത്തം പുലരുന്നതോടെ, വിളവെടുപ്പിനും തുടക്കമാവും.
'ഓണത്തിന് ഒരു മുറം പച്ചക്കറി ' പദ്ധതിയിലൂടെ സ്വയം പര്യാപ്‌തത നേടാനുള്ള കൃഷി വകുപ്പിന്റെ ശ്രമങ്ങൾക്ക് പിന്നാലെ പൂക്കളിലും സ്വയം പര്യാപ‌്തത എന്ന ആശയത്തോടൊപ്പം പൂക്കൃഷിയെ സ്‌നേഹിക്കുന്നവരുടെ അഭിനിവേശം കൂടിയായപ്പോഴാണ് എവിടെയും ബന്തിപ്പുവുകൾ നിറഞ്ഞത്. അത്തത്തിന് തുടങ്ങി 10 നാൾ കുത്തനെ ഉയരുന്ന പൂവിപണിയെ ലക്ഷ്യമാക്കി, ഇന്ന് മുതൽ പൂക്കളിറുക്കാൻ തുടങ്ങും.
സർക്കാർ ഓഫീസുകളും സ്വകാര്യ കൃഷിയിടങ്ങളും വിവിധ കൂട്ടായ്‌മകളും ചേർന്നുള്ള കൂട്ടുകൃഷിയിടങ്ങളിലാണ് ബന്തിപ്പൂക്കൾ ചിരിതൂവി നിൽക്കുന്നത്.
ബന്തി തൈകൾക്ക് ഏറെ പരിചരണം ആവശ്യമാണെന്ന് ഈ രംഗത്ത് ബിസിനസ് സാദ്ധ്യതകൾ തേടുന്നവർ പറയുന്നു. മണ്ണിര കമ്പോസ്‌റ്റും ജൈവ വളങ്ങളും പരീക്ഷിക്കാറുണ്ട്. രാവിലെയും വൈകിട്ടുമുള്ള നനയും സൂര്യപ്രകാശവും അനിവാര്യം. കാറ്രിൽ തണ്ട് ഒടിയാതെയുള്ള കരുതൽ വേറെയും വേണം. സ്വർണ വർണത്തിന് ചില കൈപ്രയോഗങ്ങളുമുണ്ട്. ഓപ്പൺ മാർക്കറ്റിൽ കച്ചവടക്കാർ കിലോയ്ക്ക് 100 രൂപ വരെ ഈടാക്കുമെങ്കിലും കൃഷിക്കാർക്ക് അത്ര മെച്ചമില്ലെന്ന് അഭിപ്രായമുണ്ട്. ഇടനിലക്കാരെ ഒഴിവാക്കാൻ കൃഷിക്കാർ നേരിട്ട് പായ്‌ക്കറ്റുകളിലാക്കി, പൂക്കളമിടുന്നവർക്ക് എത്തിക്കുന്നതിനെപ്പറ്റിയും ആലോചനയുണ്ട്.