കരുനാഗപ്പള്ളി: ഈ മാസം 17 വരെ നീണ്ടുനിൽക്കുന്ന വിനായക ചതുർത്ഥി ആഘോഷത്തിന് അമൃതപുരി മാതാ അമൃതാനന്ദമയി മഠത്തിൽ തുടക്കമായി. ആശ്രമത്തിലെ പ്രധാന ഹാളിൽ ഭദ്രദീപം കൊളുത്തി സ്വാമി തുരിയാമൃതാനന്ദ പുരി ആഘോഷങ്ങൾക്ക് സമാരംഭം കുറിച്ചു. തുടർന്ന് ഗജപൂജയും ആശ്രമത്തിലെ കളരിയിൽ ഗണേശപൂജയും നടന്നു. ഗണേശ ചതുർഥിയുടെ ഭാഗമായി ആശ്രമത്തിൽ നടന്ന ഭജനയിൽ ആശ്രമത്തിലെ സന്യാസി സന്യാസിനിമാർ, മറ്റ് അന്തേവാസികൾ, ഭക്തർ എന്നിവർ പങ്കെടുത്തു. ആഘോഷം അവസാനിക്കുന്ന 17ന് വൈകീട്ട് ഗണേശ വിഗ്രഹം ആഘോഷപൂർവം കടലിൽ നിമഞ്ജനം ചെയ്യും. അമൃത പുരിയിൽ നിന്നുള്ള വിഗ്രഹ നിമഞ്ജന ഘോഷയാത്രയ്ക്ക് ഒപ്പം അമൃത സർവകലാശാല, അമൃതപുരി ആശ്രമം എന്നിവിടങ്ങളിൽ നിന്നുള്ള ഗണേശ വിഗ്രഹ ഘോഷയാത്രകളും ഭാഗമാകും. ഏഴ് ദിവസവും അമൃതപുരി മാതാ അമൃതാനന്ദമയി മഠത്തിൽ ഭജന നടക്കും.