കൊല്ലം- തിരുമംഗലം ദേശീയപാതയിൽ സീബ്ര ലൈനില്ല
കൊല്ലം: തിരക്കേറേയുള്ള കൊല്ലം- തിരുമംഗലം ദേശീയപാതയിലെ പ്രധാന ജംഗ്ഷനുകളിൽ സീബ്ര ലൈനുകൾ ഇല്ലാത്തത് കാൽനട യാത്രികർക്ക് ദുരിതമാകുന്നു. ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങൾക്കു മുന്നിലൂടെ ജീവനും കൈയിൽ പിടിച്ച് റോഡ് മറികടക്കേണ്ട അവസ്ഥയാണ്.
പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ളതാണ് ഈ റോഡ്. കരിക്കോട്, ചന്ദത്തോപ്പ്, പഴയ ബസ് സ്റ്റാൻഡ്, സാരഥി ജംഗ്ഷൻ, ചന്ദനത്തോപ്പ്, കേരളപുരം, ഇളമ്പള്ളൂർ എന്നീ ജംഗ്ഷനുകളിലൊന്നും സീബ്രാലൈൻ പേരിന് പോലുമില്ല. മാഞ്ഞുപോയ ലൈനുകൾക്ക് പകരം വരയ്ക്കാൻ അധികൃതർ തയ്യാറാകുന്നില്ല. ഈ ജംഗ്ഷനുകളിൽ റോഡ് മറികടക്കുമ്പോൾ വാഹനമിടിച്ച് ചെറുതും വലുതുമായ പരിക്കേൽക്കുവർ ഏറെയാണ്.
കരിക്കോട് ജംഗ്ഷനിലും കരിക്കോട് പഴയ ബസ് സ്റ്റാൻഡിനു മുന്നിലും സീബ്രാലൈനുകൾ ഇല്ലാത്തത് വിദ്യാർത്ഥികളെയും വൃദ്ധരെയും ജോലിക്ക് പോകുന്നവരെയുമൊക്കെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു. രണ്ട് സ്‌കൂളുകളും രണ്ട് കോളേജുകളുമുള്ള പ്രദേശത്തു നിന്ന് നൂറുകണക്കിന് വിദ്യാർത്ഥികളാണ് രാവിലെയും വൈകിട്ടും കരിക്കോട് ജംഗ്ഷനിലെത്തുന്നത്. ഏറെ നേരം കാത്ത് നിന്നാൽ മാത്രമേ അപ്പുറമെത്താൻ കഴിയുകയുള്ളൂ എന്ന് വിദ്യാർത്ഥികൾ പറയുന്നു.
രാവിലെയും വൈകിട്ടും കൊല്ലം തിരുമംഗലം ദേശീയപാതയിലെ പ്രധാന ജംഗ്ഷനുകളിൽ വാഹനങ്ങളുടെ തിരക്കാണ്. ഈ തിരക്കിനിടയിലൂടെ ഏറെ കഷ്ടപ്പെട്ടാണ് കാൽനട യാത്രക്കാർ റോഡ് മുറിച്ചുകടക്കുന്നത്. വേഗത്തിൽ എത്തുന്ന വാഹനങ്ങൾക്ക് മുന്നിൽ കാൽനടയാത്രക്കാർ പെട്ടുപോകുന്നത് പതിവ് കാഴ്ചയാണ്. റോഡ് മുറിച്ച് കടക്കാൻ അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽപോലും ഡ്രൈവർമാരുടെ കനിവിനായി കാത്തുനിൽക്കേണ്ട സ്ഥിതിയുമുണ്ട്.
രാത്രി യാത്രയിൽ വാഹന അപകടങ്ങൾ ഒഴിവാക്കാനായി റോഡിന്റെ ഇരുവശങ്ങളിലും റിഫ്‌ളക്ടറുകൾ സ്ഥാപിച്ചിരുന്നെങ്കിലും ഇതും തകർന്ന നിലയിലാണ്. എത്രയും വേഗം പ്രധാന ജംഗ്ഷനുകളിലെ റോഡുകളിൽ സീബ്രാലൈനുകൾ വരച്ച് ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
പിഴ 500 മുതൽ
സീബ്ര ലൈനിലേക്ക് യാത്രക്കാർ പ്രവേശിച്ചാൽ, വാഹനങ്ങൾ നിറുത്തിക്കൊടുക്കണമെന്നാണ് മോട്ടോർ വാഹന നിയമം. ലംഘിച്ചാൽ 500 മുതൽ 1000 രൂപ വരെ ഡ്രൈവർമാർക്കെതിരെ പിഴ ചുമത്താം.
ആദ്യ സീബ്ര ബ്രിട്ടനിൽ
പുതിയതും നിലവിലുള്ളതുമായ ക്രോസിംഗ് പോയിന്റുകളിൽ കാൽനടയാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കാനായി 1951-ൽ ബ്രിട്ടനിലെ സ്ലോയിൽ ലോകത്തിലെ ആദ്യത്തെ സീബ്രാ ക്രോസിംഗ് സ്ഥാപിച്ചു. അന്നുമുതലാണ്, കാൽനട ക്രോസിംഗുകളെ സൂചിപ്പിക്കാൻ സീബ്രാ അടയാളപ്പെടുത്തലുകൾ അന്താരാഷ്ട്രതലത്തിൽ ഉപയോഗിക്കാൻ തുടങ്ങിയത്. സീബ്ര വരകൾക്ക് 40 മുതൽ 60 സെ.മീറ്റർ വരെ വീതിയുണ്ടാവും. വിവിധ രാജ്യങ്ങളിലെ സീബ്രാ വരകളുടെ ഘടനയിലും നിറത്തിലും ചെറിയ വ്യത്യാസങ്ങൾ കാണാറുണ്ട്.