photo

കൊട്ടാരക്കര: ലക്ഷങ്ങൾ ചെലവഴിച്ച് നവീകരിച്ച കോട്ടാത്തല മൂഴിക്കോട് ചിറ തീർത്തും നാശത്തിൽ. മൈലം ഗ്രാമപഞ്ചായത്ത് രണ്ട് പദ്ധതികളിലായി അനുവദിച്ച 13.76 ലക്ഷം രൂപ ഉപയോഗിച്ച് ഒരു വർഷം മുമ്പ് നവീകരിച്ച ചിറയാണ് ഇപ്പോൾ പഴയതിലും കഷ്ടത്തിലായത്.

നവീകരണ പദ്ധതി പൂർത്തിയാക്കിയതുമില്ല. ചിറയിലെ വെള്ളം വറ്റിച്ച് ചെളികോരി മാറ്റി, വശങ്ങൾ കരിങ്കല്ല് ഉപയോഗിച്ച് കെട്ടി ബലപ്പെടുത്തുന്ന ജോലികൾ തുടങ്ങിവച്ചതുമാണ്. കൽപ്പടവുകൾ പുനർ നിർമ്മിക്കുന്നതടക്കമുള്ള ജോലികൾ എസ്റ്റിമേറ്റ് പ്രകാരം ഉണ്ടായിരുന്നു. എന്നാൽ ഇതൊന്നും നടന്നില്ല.

നിർമ്മാണം പൂർത്തിയാക്കാതെ ലക്ഷങ്ങളുടെ ബില്ല് മാറിയതായുള്ള ആക്ഷേപവും നിലനിൽക്കുന്നുണ്ട്. ചിറയിലെ വെള്ളത്തിൽ പായലും മാലിന്യവും നിറഞ്ഞു. വശങ്ങൾ കുറ്റിക്കാടുകളാൽ മൂടിക്കഴിഞ്ഞു. തീർത്തും നാശത്തിലാണിപ്പോൾ മൂഴിക്കോട് ചിറ.

കാഴ്ച മറച്ച് വള്ളിച്ചെടികൾ

 കൊട്ടാരക്കര- പുത്തൂർ റോഡരികിലെ പതിറ്റാണ്ടുകളുടെ ശേഷിപ്പാണ് മൂഴിക്കോട് ചിറ

 ചിറയിലേക്ക് വാഹനങ്ങൾ മറിഞ്ഞും ആൾക്കാർ ചാടി ജീവനൊടുക്കുകയും ചെയ്തതോടെ ചിറയ്ക്ക് മുന്നിൽ നാലാൾ പൊക്കത്തിൽ കമ്പിവേലി നിർമ്മിച്ചു

 വേലിയിൽ കുറ്റിക്കാടും വള്ളിച്ചെടികളും വളർന്നതോടെ തീർത്തും ചിറ മറഞ്ഞു

 ചെറിയ നടവഴിയിൽക്കൂടി കടന്ന് സാമൂഹ്യവിരുദ്ധർ മദ്യപിക്കാനുള്ള താവളവുമാക്കി

രണ്ടാം ഘട്ടം സൗന്ദര്യവത്കരണം

പഞ്ചായത്തിന്റെ നേതൃത്വത്തിൽ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി 12 ലക്ഷം രൂപകൂടി അനുവദിച്ചിരുന്നു. ഗാർഡനിംഗ്, ലൈറ്റ് സംവിധാനം, ഇരിപ്പിടങ്ങളൊരുക്കൽ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്.

രണ്ടാം ഘട്ട സൗന്ദര്യവത്കരണ പദ്ധതിക്ക് തുക അനുവദിച്ചെങ്കിലും പദ്ധതി എവിടെയെന്ന് ആർക്കും അറിയില്ല.

നാട്ടുകാർ