digi
ഡിജിറ്റൽ സർവേ

കൊല്ലം: ജില്ലയിലെ 12 വില്ലേജുകളിൽ ഡിജിറ്റൽ സർവേ പൂർത്തിയായെങ്കിലും, പ്രസിദ്ധീകരിച്ച രേഖകൾ 30 ശതമാനം ഭൂവുടമകൾ പരിശോധിക്കാത്തതിനാൽ റിപ്പോർട്ട് അന്തിമമാക്കി റവന്യു അധികൃതർക്ക് കൈമാറുന്നത് പ്രതിസന്ധിയിൽ. അന്തിമമാക്കുന്ന ഡിജിറ്റൽ സർവേ രേഖകളിൽ തിരുത്തലുകൾ ഒഴിവാക്കാനാണ് ഇവ പരിശോധനയ്ക്കായി പ്രസിദ്ധീകരിച്ചത്.

നൂറ് ശതമാനം കൃത്യതയോടെ ഡിജിറ്റൽ സർവേ റിപ്പോർട്ട് റവന്യു അധികൃതർക്ക് കൈമാറണമെന്നാണ് മാർഗരേഖയിൽ പറയുന്നത്. പൂർത്തിയാക്കിയ സർവേയുടെ വിവരങ്ങളടങ്ങിയ 9 (2) വിജ്ഞാപനം വില്ലേജ് ഓഫീസുകളിലും വാർഡ് തലത്തിൽ പ്രധാന കേന്ദ്രങ്ങളിലും പരിശോധനയ്ക്കായി വച്ചിട്ടുണ്ട്. എന്നാൽ ആറുമാസം മുമ്പ് പ്രസിദ്ധീകരിച്ച സ്ഥലങ്ങളിൽ പോലും രേഖകൾ പരിശോധിക്കാൻ ആളെത്താനുണ്ട്. അതിനാൽ ആറുമാസം കൊണ്ട് പൂർത്തീകരിക്കാൻ ലക്ഷ്യമിട്ട ആദ്യഘട്ട ഡിജിറ്റൽ സർവേ ഒന്നേമുക്കാൽ വർഷം കഴിഞ്ഞിട്ടും അന്തിമമാക്കാൻ കഴിഞ്ഞിട്ടില്ല.

വഴിമുടക്കുന്നത് 30 ശതമാനം

 സ്ഥലത്തില്ലാത്ത ഭൂവുടമകൾ

 വീട് വാടകയ്ക്ക് നൽകിയിരിക്കുന്നവർ

 ഇവിടങ്ങളിലെ സർവേ റവന്യു രേഖകൾ അടിസ്ഥാനമാക്കി

 റവന്യു രേഖകളിൽ മുൻ ഉടമകളുടെ പേര്
 ഭൂമി പലതവണ കൈമറിഞ്ഞതിനാൽ ഉടമയെ കണ്ടെത്താനാകുന്നില്ല

 ഗ്രാമങ്ങളിൽ ഒരു വില്ലേജിൽ ശരാശരി 15,000 പ്ലോട്ടുകൾ

 നഗരങ്ങളിൽ ശരാശരി 20,000 പ്ലോട്ടുകൾ

 ആക്ഷേപങ്ങൾ പരിഹരിക്കുന്നില്ലെന്ന് ആരോപണം

 നിലവിൽ സർവേ നടക്കുന്നത് 10 വില്ലേജുകളിൽ

 ആറ് വില്ലേജുകളിൽ ഉടൻ ആരംഭിക്കും

സർവേ പൂർത്തിയായ വില്ലേജുകൾ
 കിളികൊല്ലൂർ  മങ്ങാട്  കൊറ്റങ്കര  കല്ലേലിഭാഗം  കുലശേഖരപുരം  തൊടിയൂർ  തലവൂർ  വിളക്കുടി  പത്തനാപുരം  ഇടമൺ  വാളക്കോട്  പുനലൂർ

9 (2) വിജ്ഞാപനം ഇനിയും പരിശോധിക്കാത്തവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. പരാതികൾ പരമാവധി പരിഹരിച്ച് ഡിജിറ്റൽ സർവേ വിവരം റവന്യു അധികൃതർക്ക് കൈമാറുകയാണ് ലക്ഷ്യം.

സബീന, ഹെഡ് സർവേയർ