കൊല്ലം: പൂയപ്പള്ളിയിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി കുട്ടിയുടെ പിതാവിന്റെ രഹസ്യമൊഴി കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ച രേഖപ്പെടുത്തും.

അന്വേഷണ ഉദ്യോഗസ്ഥനായ കൊല്ലം ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി എം.എം.ജോസിന്റെ അപേക്ഷയിൽ കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് രഹസ്യമൊഴിയെടുക്കാൻ കൊട്ടാരക്കര കോടതിയെ ചുമതലപ്പെടുത്തിയത്. തുടരന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ സംഘം ബുധനാഴ്ച കുട്ടിയുടെ പിതാവിന്റെ മൊഴിയെടുത്തിരുന്നു. ഈ മൊഴിയും രഹസ്യമൊഴിയും തമ്മിൽ വൈരുദ്ധ്യങ്ങളുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കും. വൈരുദ്ധ്യങ്ങളുണ്ടെങ്കിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തും. ഇല്ലെങ്കിൽ ഏതാനും ദിവസത്തിനുള്ളിൽ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് ആലോചന.

ചാത്തന്നൂർ സ്വദേശി പത്മകുമാറും ഭാര്യ അനിതയും മകൾ അനുപമയും ചേർന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് കണ്ടെത്തൽ. എന്നാൽ സംഘത്തിൽ നാലുപേരുണ്ടായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് ഒരു മാദ്ധ്യമത്തോട് വെളിപ്പെടുത്തിയെന്ന പ്രചാരണത്തിൽ വ്യക്തത വരുത്താനാണ് തുടരന്വേഷണം. നാലുപേരുണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്നും തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നുമാണ് കുട്ടിയുടെ പിതാവ് കഴിഞ്ഞ ദിവസം നൽകിയ മൊഴി.