കരുനാഗപ്പള്ളി: വൈക്കം മുഹമ്മദ് ബഷീർ ഏഴ് പതിറ്റാണ്ടിന് മുമ്പ് എഴുതിയ കഥയുടെ നാടകാവിഷ്കാരം കാണാൻ മകൻ അനീസ് ബഷീർ കരുനാഗപ്പള്ളിയിൽ എത്തി. ഒറ്റക്കണ്ണൻ പോക്കറും മണ്ടൻ മുത്തപ്പയും ആനവാരി രാമൻ നായരും പൊൻകുരിശ് തോമയും എട്ടു കാലി മമ്മൂഞ്ഞും പോക്കറുടെ മകൾ സൈനബയും രംഗത്ത് എത്തിയപ്പോൾ പ്രേക്ഷകരോടൊപ്പം അനീസ് ബഷീറും മതി മറന്ന് ചിരിച്ചു.
മുച്ചീട്ട് കളിക്കാരന്റെ മകൾ എന്ന കഥയുടെ സ്വതന്ത്ര നാടകാവിഷ്കാരം നിർവഹിച്ചത് ഹേമന്ദ് കുമാറാണ്.
ഒറ്റക്കണ്ണൻ പോക്കറായി വിനോദ് കുണ്ടുകാട്, മണ്ടൻ മുത്തപ്പയായി മുരളി പി. ആർ.സി, പൊൻകുരിശ് തോമ, ബഷീർ എന്നീ കഥാപാത്രാങ്ങളായി സാബു ചെറായി , ആനവാരി രാമൻ നായരായി സാജു മേനോൻ , പൊലീസ്കാരൻ , എട്ടു കാലി മമ്മൂഞ്ഞ് എന്നീ കഥാപാത്രങ്ങളായി
അജിത് പനയ്ക്കൽ എന്നിവർ വേഷമിട്ടു.
നാടകം സംവിധാനം ചെയ്തിരിക്കുന്നത് രാജേഷ് ഇരുളമാണ് . തിരുവനന്തപുരം സാഹിതി തിയറ്റേഴ്സാണ് നാടകം അരങ്ങിലെത്തിക്കുന്നത്.
കരുനാഗപ്പള്ളി കൾച്ചറൽ സെന്റർ
( കെ.സി.സി) യുടെ പ്രഥമ പരിപാടിയായിട്ടാണ് നാടകം അവതരിപ്പിച്ചത്. കരുനാഗപ്പള്ളി എം.എൽ.എ.സി.ആർ മഹേഷാണ് നാടകത്തിന്റെ നിർമ്മാണ നിർവഹണം നടത്തിയത്.
കെ.സി.സിയുടെ പ്രസിഡന്റ് നിയാസ് ഇ.കുട്ടി അദ്ധ്യക്ഷനായി. പി.കെ.അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ബിജു മുഹമ്മദ് സ്വാഗതവുംസെക്രട്ടറി മീന ശൂരനാട് നന്ദിയും പറഞ്ഞു.