കൊല്ലം: പൂയപ്പള്ളിയിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് -1 ഇന്നലെ കുട്ടിയുടെ പിതാവിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി.

തുടരന്വേഷണത്തിന്റെ ഭാഗമായി ഏതാനും ദിവസം മുൻപ് ജില്ലാ ക്രൈംബ്രാഞ്ചും കുട്ടിയുടെ പിതാവിന്റെ മൊഴി രേഖപ്പെടുത്തി. ഈ മൊഴിയും രഹസ്യമൊഴിയും തമ്മിൽ വൈരുദ്ധ്യങ്ങളുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കും. വൈരുദ്ധ്യങ്ങളുണ്ടെങ്കിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തും. ഇല്ലെങ്കിൽ ഏതാനും ദിവസത്തിനുള്ളിൽ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. അന്വേഷണ സംഘം ആവശ്യപ്പെട്ടത് പ്രകാരമാണ് കോടതി രഹസ്യമൊഴിയെടുത്തത്. ചാത്തന്നൂർ സ്വദേശി പത്മകുമാറും ഭാര്യ അനിതയും മകൾ അനുപമയും ചേർന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് കണ്ടെത്തൽ. എന്നാൽ സംഘത്തിൽ നാലുപേരുണ്ടായിരുന്നെന്ന് കുട്ടിയുടെ പിതാവ് ഒരു മാദ്ധ്യമത്തോട് വെളിപ്പെടുത്തിയെന്ന പ്രചാരണത്തിൽ വ്യക്തത വരുത്താനാണ് തുടരന്വേഷണം. നാലുപേരുണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്നും തന്റെ വാക്കുകൾ വളച്ചൊടിച്ചെന്നുമാണ് കുട്ടിയുടെ പിതാവ് കഴിഞ്ഞ ദിവസം നൽകിയ മൊഴി.