കൊല്ലം: മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക്പകരുന്ന ബ്രൂസല്ലോസിസ് രോഗപ്രതിരോധത്തിനായി ജില്ലയിൽ കുത്തിവയ്പ് ക്യാമ്പുകൾ ആരംഭിച്ചു. തുടർച്ചയായി അഞ്ചുദിവസം നീളുന്ന ക്യാമ്പിലൂടെ പൂർണ രോഗനിയന്ത്രണമാണ് ലക്ഷ്യമാക്കുന്നതെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു. നാലു മുതൽ എട്ടു മാസം വരെ പ്രായമുള്ള പശു, എരുമ കിടാങ്ങൾക്കാണ് മരുന്ന് നൽകുന്നത്.
ഒരിക്കൽ കുത്തിവയ്പിനു വിധേയമായാൽ ജീവിതകാലം മുഴുവൻ ബ്രൂസല്ല രോഗത്തിൽ നിന്നു പരിരക്ഷ കിട്ടും. ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായ ബ്രൂസല്ല പ്രതിരോധത്തിന്റെ മൂന്നാം ഘട്ടത്തിനാണ് തുടക്കമായത്. ജില്ലയിലെ മൃഗസംരക്ഷണ ഉദ്യോഗസ്ഥരുടെ 165 സ്‌ക്വാഡുകൾ കുത്തിവയ്പ് ക്യാമ്പിനു വേണ്ടി രൂപീകരിച്ചിട്ടുണ്ട്. പി.പി.ഇ കിറ്റുകൾ ധരിച്ചാണ് സ്‌ക്വാഡുകൾ കുത്തിവയ്പിന് ഇറങ്ങുന്നത്. ക്ഷീര സംഘങ്ങൾ, സന്നദ്ധ സംഘടനകളുടെ ഓഫീസുകൾ, കർഷക സംഘടന ഓഫീസുകൾ എന്നിവ കേന്ദ്രീകരിച്ചാണ് കുത്തിവയ്പ്.
കൊട്ടിയം മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ വാക്‌സിൻ ബോക്‌സുകൾ കൈമാറി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് ഉദ്ഘാടനം നിർവഹിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. എ.എൽ. അജിത് അദ്ധ്യക്ഷനായി.
ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഡി. ഷൈൻ കുമാർ, വകുപ്പിലെ അസി പ്രോജക്ട് ഓഫീസർമാരായ ഡോ.എസ്. സിനിൽ കുമാർ, ഡോ. മോളി വർഗീസ്, ഡോ. വിനോദ് ചെറിയാൻ, ജില്ലാ എപിഡമിയോളജിസ്റ്റ് ഡോ. ഹരിഷ്‌മ, ഡോ. ബി. സോജ, ഡോ. ആര്യ സുലോചനൻ തുടങ്ങിയവർ സംസാരിച്ചു.