കൊടുങ്ങല്ലൂർ: ഓണക്കാലത്തെ ലഹരിക്കടത്ത് തടയാൻ കടലിലും അഴിമുഖത്തും പരിശോധന ശക്തമാക്കി. ഓണാഘോഷങ്ങൾക്ക് മുന്നോടിയായി തീരസുരക്ഷ ഉറപ്പാക്കാനും കടൽവഴിയുള്ള മദ്യം, മയക്കുമരുന്ന് കടത്ത് തടയുന്നതിനുമായി കൊടുങ്ങല്ലൂർ എക്‌സൈസ് സർക്കിൾ ഓഫീസ്, അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ, മറൈൻ എൻഫോഴ്സ്‌മെന്റ് ആൻഡ് വിജിലൻസ് വിംഗ്, തീരദേശ പൊലീസ് എന്നീ സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിൽ കടലിൽ സംയുക്ത പരിശോധന നടത്തി. ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ എം.എഫ്. പോൾ, കൊടുങ്ങല്ലൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി. ബാലസുബ്രഹ്മണ്യം എന്നിവരുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ എകോപിപ്പിച്ച് രൂപീകരിച്ച പ്രത്യേക സംഘമാണ് പരിശോധന നടത്തിയത്. കരയിൽനിന്ന് 12 നോട്ടിക്കൽ മൈൽ ദൂരത്തിൽ കടലിലുള്ള എല്ലാ മത്സ്യബന്ധന യാനങ്ങളും സംഘം പരിശോധിച്ചു. അഴീക്കോട് മുതൽ കപ്രിക്കാട് വരെയുള്ള സ്ഥലങ്ങളിൽ നിന്ന് കടലിൽ പോയ മത്സ്യബന്ധന ബോട്ടുകളാണ് പ്രധാനമായും പരിശോധിച്ചത്.
കൊടുങ്ങല്ലൂർ എക്‌സൈസ് പ്രിവന്റീവ് ഓഫീസർമാരായ ഉണ്ണിക്കൃഷ്ണൻ, ഷാജി, അസിസ്റ്റന്റ് എകസൈസ് ഇൻസ്‌പെക്ടർമാരായ എ.എസ്. സരസൻ, കെ.വി. എൽദോ, മറൈൻ എൻഫോഴസ്‌മെന്റ് വിംഗ് ആൻഡ് വിജിലൻസ് വിഭാഗം ഓഫീസർമാരായ വി.എം. ഷൈബു, വി.എൻ. പ്രശാന്ത് കുമാർ, തീരദേശ പൊലീസ് എസ്.ഐ: അജയൻ, എസ്.സി.പി.ഒ: ഷൈജു, സീ റെസ്‌ക്യു ഗാർഡ്മാരായ പ്രസാദ്, അൻസാർ എന്നിവർ നേതൃത്വം നൽകി. ഫിഷറീസ് ഡിപ്പാട്ട്‌മെന്റിെന്റ സീ റെസ്‌ക്യു ബോട്ട് ഉപയോഗിച്ചാണ് പരിശോധന നടത്തിയത്.
മുൻകാലങ്ങളിൽ പിടികൂടി
ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലെ തീരദേശം കേന്ദ്രീകരിച്ച് വ്യാജ മദ്യവും സ്പിരിറ്റും കഞ്ചാവും എത്താൻ സാദ്ധ്യതയുണ്ട്. മുൻകാലങ്ങളിൽ ഗോവ, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കടൽമാർഗം മദ്യവും സ്പിരിറ്റും എത്താറുണ്ട്. ഇങ്ങനെ കടൽ വഴി എത്തുന്ന മദ്യം നേരത്തെ അധികൃതർ പിടികൂടിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് പരിശോധന ശക്തമാക്കുന്നത്.