തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാൻ ആർ.എസ്.എസ് നേതൃത്വവുമായി രഹസ്യബന്ധമുണ്ടാക്കിയ മുഖ്യമന്ത്രിയുടെ നടപടിയിൽ സി.പി.എം കേന്ദ്രനേതൃത്വം മറുപടി പറയണമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ. ആർ.എസ്.എസ് മേധാവിയെ തൃശൂരിലെത്തി എ.ഡി.ജി.പി കണ്ടത് മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ്.
ബി.ജെ.പിക്ക് തൃശൂരിൽ ജയിക്കാൻ സൗകര്യം ഒരുക്കണമെന്നും തൃശൂർ പൂരം അലങ്കോലമാക്കി ഹൈന്ദവ വികാരം കത്തിച്ച് ബി.ജെ.പി സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പാക്കണമെന്ന ആർ.എസ്.എസ് ആവശ്യം എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാർ സാദ്ധ്യമാക്കി. കമ്മിഷണറെ മുന്നിൽ നിറുത്തിയാണ് തൃശൂർ പൂരം അലങ്കോലമാക്കിയത്.
പ്രത്യുപകരമായി കരുവന്നൂർ ബാങ്ക് അഴിമതി അന്വേഷണവും മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും പേരിലുള്ള ഇ.ഡി അനേഷണവും കേന്ദ്രസർക്കാർ അട്ടിമറിച്ചെന്നും പ്രതാപൻ ആരോപിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് ഇ.ഡിയുടെ കരുവന്നൂർ അന്വേഷണനാടകം സജീവമായിരുന്നു. തിരഞ്ഞെടുപ്പിനുശേഷം കരുവന്നൂർ അന്വേഷണം എവിടെയെന്ന് കേന്ദ്രസർക്കാർ മറുപടി പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.