
ഗുരുവായൂർ: ക്ഷേത്രത്തിൽ റെക്കാഡ് വിവാഹം നടന്നപ്പോൾ ക്ഷേത്ര ദർശനത്തിന് ഭക്തർ കുറഞ്ഞു. പുലർച്ചെ മുതൽ ദർശനത്തിന് തിരക്ക് കുറവായിരുന്നു. ഞായറാഴ്ചകളിൽ ക്യൂ കോപ്ലക്‌സും നടപ്പന്തലും ക്ഷേത്ര ദർശനത്തിന് വരി നിൽക്കുന്ന ഭക്തരാൽ നിറഞ്ഞുകവിയുകയാണ് പതിവ്. എന്നാൽ ഇന്നലെ ദർശനത്തിനുള്ള വരിയിൽ ആരുമുണ്ടായില്ല. സാധാരണ ദിവസങ്ങളിലെ ആളുകൾ പോലുമെത്തിയില്ല. ഗുരുവായൂരിലെ വിവാഹത്തിരക്കേറിയ വാർത്ത പ്രചരിച്ചതിനാൽ ദർശനത്തിന് തിരക്കുണ്ടാകുമെന്ന ആശങ്കയിലാകാം ഭക്തരെത്താതിരുന്നത്.
പ്രസാദ ഊട്ടിനും ആളില്ല
ക്ഷേത്രത്തിൽ പ്രസാദ ഊട്ട് കഴിക്കാനും ഭക്തർ കുറവായിരുന്നു. പ്രസാദ ഊട്ട് കഴിക്കുന്നതിന് ആളുകൾ ഇല്ലാതിരുന്നതിനെ തുടർന്ന് പ്രസാദ ഊട്ട് നടക്കുന്ന വിവരം ക്ഷേത്രത്തിൽ മൈക്കിലൂടെ വിളിച്ച് പറയുന്നുണ്ടായിരുന്നു. പ്രസാദ ഊട്ട് കഴിക്കാൻ ആഗ്രഹിക്കുന്നവർ പടിഞ്ഞാറെ നടയിലെ അന്ന ലക്ഷ്മിഹാളിൽ എത്തണമെന്നാണ് ക്ഷേത്രത്തിൽ മൈക്കിലൂടെ വിളിച്ച് പറഞ്ഞിരുന്നത്.
രജിസ്റ്റർ ചെയ്തത് എട്ടെണ്ണം
ക്ഷേത്രത്തിൽ നടന്നത് 334 വിവാഹങ്ങൾ, പക്ഷേ നഗരസഭയിൽ രജിസ്റ്റർ ചെയ്തത് എട്ടെണ്ണം മാത്രം. ക്ഷേത്രത്തിൽ സർവകാല റെക്കാഡ് വിവാഹം നടക്കുന്നതിനാൽ വധൂവരന്മാർക്ക് വിവാഹം രജിസ്റ്റർ ചെയ്യാനായി നഗരസഭ ഓഫീസിൽ പ്രത്യേക ക്രമീകരണം ഒരുക്കിയിരുന്നു. എന്നാൽ വിവാഹം രജിസ്റ്റർ ചെയ്യാനായെത്തിയത് എട്ട് ജോഡി വധൂവരന്മാർ മാത്രം. നഗരസഭയിൽ ഇന്ന് നേരിട്ടെത്തി രജിസ്റ്റർ ചെയ്തത് പത്ത് വിവാഹങ്ങളാണ്. ഇതിൽ രണ്ടെണ്ണം ദിവസങ്ങൾക്ക് മുമ്പ് നടന്നതായിരുന്നു. ഓൺലൈനായും വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് സൗകര്യം നിലവിലുണ്ട്. ഓൺലൈനിൽ ഇന്ന് രജിസ്റ്റർ ചെയ്ത വിവാഹങ്ങളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല.