മാള: ഓണത്തിന് തുമ്പപ്പൂന്തോട്ടം ഒരുക്കിയിരിക്കയാണ് കലാ സാംസ്‌കാരിക സംഘടനയായ കുഴിക്കാട്ടുശ്ശേരിയിലെ ഗ്രാമിക. പണ്ട് കാലങ്ങളിൽ വയൽവരമ്പുകളിലും പറമ്പുകളിലും സുലഭമായിരുന്ന തുമ്പച്ചെടി ഇപ്പോൾ എവിടെയും കാണാറില്ല. എന്നാൽ തുമ്പച്ചെടികളുടെ ഒരു വൻനിരതന്നെ കുഴിക്കാട്ടുശ്ശേരി ഗ്രാമികയുടെ മുറ്റത്ത് പൂത്തുലഞ്ഞ് നിൽക്കുന്നത് ഏതൊരു മലയാളിയുടെയും മനസിൽ ഗൃഹാതുരത ഉണർത്തും. നട്ടുവളർത്തുന്നതല്ല, താനെ മുളക്കുന്നവയെ പറിച്ചു കളയാതെ സംരക്ഷിക്കുകയാണ് ഗ്രാമിക. അഞ്ചാറ് വർഷം മുമ്പ് നാട്ടുപൂക്കള മത്സരത്തിന് കുട്ടികൾ കൊണ്ടുവന്ന തുമ്പപ്പൂക്കളുടെ വിത്തുകൾ മുളച്ചുണ്ടായ വിരലിലെണ്ണാവുന്ന തൈകൾ നനച്ച് പരിപാലിച്ച് നിറുത്തിയതിൽ നിന്നാണ് ഇപ്പോൾ മുറ്റം നിറയെ തുമ്പകൾ നിറഞ്ഞുനിൽക്കുന്നത്.ഗ്രാമികയുടെ മുറ്റത്ത് മുക്കുറ്റിയും നിലപ്പനയും ഇത്തരത്തിൽ സംരക്ഷിക്കുന്നു. മുൻവശത്തെ വഴിയരികിൽ വിവിധ വർണങ്ങളിലുള്ള രാജമല്ലികളും പവിഴമല്ലിയും അശോക മല്ലിയും മന്ദാരവും പൂത്തുനിൽപ്പുണ്ട്.
ശ്രദ്ധേയമായി നാട്ടുപൂക്കളമത്സരവും
20 വർഷങ്ങൾക്ക് മുമ്പ് ഗ്രാമിക തുടങ്ങിവച്ച നാട്ടുപൂക്കള മത്സരം ഇന്ന് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലേയ്ക്ക് വ്യാപിച്ചിരിക്കുന്നു. കമ്പോളങ്ങളിൽ നിന്നുള്ള പൂക്കൾ തീർത്തും ഒഴിവാക്കി, നാട്ടുപൂക്കൾ മാത്രം, അതും ഇതളുകൾ അടർത്താതെയും അരിഞ്ഞിടാതെയും പൂർണ രൂപത്തിൽ മാത്രം ഉപയോഗിച്ചാണ് ഗ്രാമികയിൽ കളങ്ങളൊരുക്കുന്നത്. 35 ഇനം നാട്ടുപൂക്കൾ ഉപയോഗിച്ചുള്ള പൂക്കളങ്ങൾ വരെ കഴിഞ്ഞ വർഷങ്ങളിലെ മത്സരത്തിലുണ്ടായിരുന്നു. 150ൽ പരം പൂക്കൾ പ്രദർശിപ്പിച്ച് നടത്തി വരുന്ന പൂക്കളെ തിരിച്ചറിയൽ മത്സരത്തിൽ കഴിഞ്ഞ വർഷം 51 ഇനം പൂക്കളെ തിരിച്ചറിഞ്ഞ കുട്ടിയാണ് ഒന്നാം സമ്മാനം നേടിയത്. ഗ്രാമികയിൽ ഈ വർഷത്തെ നാട്ടുപൂക്കള മത്സരം സെപ്തംബർ 18നാണ്.