തൃശൂർ: കാരുണ്യകേരളം എന്ന മുദ്രാവാക്യവുമായി ലോക പാലിയേറ്റീവ് കെയർ ദിനാചരണത്തോട് അനുബന്ധിച്ച് ആൽഫ പാലിയേറ്റീവ് കെയറിന്റെയും സ്റ്റുഡന്റ്‌സ് അസോസിയേഷൻ ഒഫ് പാലിയേറ്റീവ് കെയർ എസ്.എ.പി.സിയുടെയും ആഭിമുഖ്യത്തിൽ തിരുവനന്തപുരം മുതൽ വയനാട് വരെ ജില്ലാ കേന്ദ്രങ്ങളിൽ വാക്കത്തോൺ നടത്തും.
പ്രകൃതി ദുരന്തത്തിൽ ദുരിതം അനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങളോട് വിദ്യാർത്ഥി സമൂഹത്തിന്റെ ഐക്യദാർഢ്യമായാണ് വയനാട്ടിൽ അവസാനിക്കുന്ന രീതിയിൽ ഇരുപതിനായിരം വിദ്യാർത്ഥികൾ പല ദിവസങ്ങളിലായി പങ്കെടുക്കുന്ന കൂട്ടനടത്തം. 30ന് തിരുവനന്തപുരത്തുനിന്നും ആരംഭിക്കും. ഒക്ടോബർ പത്തിന് വയനാട്ടിൽ അവസാനിക്കും. കൽപ്പറ്റയിൽ ആൽഫയുടെ മാതൃകാ പാലിയേറ്റീവ് കെയർ സേവനകേന്ദ്രത്തിന്റെ പ്രവർത്തനത്തിനും തുടക്കമാകും.
2030ന് മുമ്പ് സംസ്ഥാനം മുഴുവൻ പാലിയേറ്റീവ് കെയർ കേന്ദ്രങ്ങൾ ഒരുക്കുകയെന്ന ലക്ഷ്യത്തോടെ, വിഷൻ 2030 പദ്ധതിയുമായി മുന്നോട്ടുപോകുന്ന ആൽഫ തെക്കൻ ജില്ലകളാണ് ആദ്യ പ്രവർത്തന കേന്ദ്രമായി തെരഞ്ഞെടുത്തതെങ്കിലും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വയനാട്ടിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ്. ഓരോ ജില്ലയിലും തുടക്കത്തിൽ മൂന്നു കേന്ദ്രങ്ങൾ സ്ഥാപിക്കും. പിന്നീട് ജില്ല മുഴുവൻ പ്രവർത്തന കേന്ദ്രങ്ങൾ വരും.
ഒക്ടോബർ ഒമ്പതിനാണ് തൃശൂരിലെ വാക്കത്തോൺ. 6000ത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും. തെക്കെഗോപുര നടയിൽ നിന്നും രാവിലെ 9.30ന് ആരംഭിച്ച് സ്വരാജ് റൗണ്ട് ചുറ്റി തെക്കെ ഗോപുരനടയിൽ സമാപിക്കുമെന്ന് ആൽഫ പാലിയേറ്റീവ് കെയർ ചെയർമാൻ കെ.എം. നൂർദീൻ വാർത്താ മ്മേളനത്തിൽ അറിയിച്ചു. കമ്യൂണിറ്റി ഡയറക്ടർ സുരേഷ് ശ്രീധരൻ, പ്രോഗ്രാം കൺവീനർ ബാബു പാനികുളം, എസ്.എ.പി.സി. ബോർഡ് അംഗം പ്രൊഫ. കുസുമം ജോസഫ് എന്നിവർ പങ്കെടുത്തു.