food
1

കൊടുങ്ങല്ലൂർ : പാഴ്‌സൽ ഭക്ഷണക്കവറിന് പുറത്ത്, തയ്യാറാക്കിയ സമയം ഉൾപ്പെടെയുള്ള ലേബൽ നിർബന്ധമായും പതിക്കണമെന്ന ഭക്ഷ്യ സുരക്ഷാ കമ്മിഷണറുടെ ഉത്തരവിന് പുല്ലു വില. പാഴ്‌സൽ ഭക്ഷണം ഉപയോഗിക്കേണ്ട സമയപരിധി കഴിഞ്ഞ ശേഷം കഴിക്കുന്നത് മൂലം ഭക്ഷ്യവിഷബാധ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ജനുവരിയിൽ തീരുമാനം കടുപ്പിച്ചത്. എന്നാൽ ലേബൽ പതിക്കാതെ പാഴ്‌സൽ ഭക്ഷണ വിൽപ്പന എങ്ങും തുടരുകയാണ്. ഇതിനെതിരെ നടപടിയെടുക്കേണ്ട ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ടില്ലെന്ന് നടിക്കുകയാണ്. ലേബലിൽ ഭക്ഷണം തയ്യാറാക്കിയ സമയം, ഉപയോഗിക്കേണ്ട സമയപരിധി എന്നിവ കൃത്യമായി രേഖപ്പെടുത്തണമെന്നാണ് ഭക്ഷ്യ സുരക്ഷാ കമ്മിഷണറുടെ ഉത്തരവ്. കടകളിൽ നിന്നും വിൽക്കുന്ന പാകം ചെയ്ത പാഴ്‌സൽ ഭക്ഷണത്തിന് ലേബൽ പതിക്കണമെന്ന നിയമമുണ്ടെങ്കിലും കടയുടമകൾ ആരും പാലിച്ചിരുന്നില്ല. നിലവിൽ പായ്ക്കറ്റിൽ വിൽപ്പന നടത്തുന്ന ഭക്ഷണത്തിന് ലേബൽ നിർബന്ധമാണ്. ഓൺലൈൻ വഴി വിപണനം നടത്തുന്ന ഭക്ഷണ പായ്ക്കറ്റിലും ലേബൽ നിർബന്ധമാക്കി.നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മിഷണർ അന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ചുള്ള നിയമലംഘനം നടക്കുന്നുണ്ടോയെന്ന പരിശോധനകൾക്ക് ഉദ്യോഗസ്ഥർ തുനിയുന്നില്ല.

പാകം ചെയ്ത ഭക്ഷണം 2 മണിക്കൂറിൽ ഉപയോഗിക്കണം

ഭക്ഷ്യ സുരക്ഷാ ഗുണ നിലവാര നിയമപ്രകാരം പാകം ചെയ്ത ഭക്ഷണം രണ്ട് മണിക്കൂറിൽ ഉപയോഗിക്കണമെന്നാണ്. കടകളിൽ നിന്നും വാങ്ങുന്ന പാഴ്‌സലിൽ ഭക്ഷണം തയ്യാറാക്കിയ സമയത്തെ സംബന്ധിച്ചോ ഉപയോഗിക്കേണ്ട സമയപരിധിയെക്കുറിച്ചോ ഉപഭോക്താക്കൾക്ക് ധാരണയില്ല. പലരും പാഴ്‌സൽ വാങ്ങി സ്വന്തം സൗകര്യത്തിന് അനുസരിച്ച് കഴിക്കുന്നവരാണ്. കടകളിൽ നിന്നും പാഴ്‌സലായി വിൽപ്പന നടത്തുന്ന ഷവർമ , ഊണ്, സ്‌നാക്‌സ്, മറ്റ് ഭക്ഷണം എന്നിവയ്‌ക്കെല്ലാം നിയമം ബാധകമാണ്.