
തിരുവനന്തപുരം: സ്വകാര്യ ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ കോൺഗ്രസിലെ വനിതാ നേതാക്കളെ അധിക്ഷേപിച്ച മുൻ എ.ഐ.സി.സി അംഗം സിമി റോസ് ബെൽ ജോണിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പുറത്താക്കിയതായി ജനറൽ സെക്രട്ടറി എം.ലിജു അറിയിച്ചു.
രാഷ്ട്രീയ ശത്രുക്കളുടെ ഒത്താശയോടെ കോൺഗ്രസിലെ വനിതാ നേതാക്കളെയും പ്രവർത്തകരെയും മാനസികമായി തകർക്കുകയും അവർക്ക് മാനഹാനി ഉണ്ടാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സിമി ആക്ഷേപം ഉന്നയിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിലേയും കെ.പി.സി.സി ഭാരവാഹികളിലേയും വനിതാ നേതാക്കളും മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷയും സിമിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് സിമി കാട്ടിയതെന്ന് പ്രഥമ ദൃഷ്ട്യാ പാർട്ടിക്ക് ബോദ്ധ്യപ്പെട്ടതിനാലാണ് നടപടിയെടുത്തതെന്നും നേതൃത്വം വ്യക്തമാക്കി.
 ആരോപണം അടിസ്ഥാന രഹിതം: വി.ഡി. സതീശൻ
കോൺഗ്രസ് നേതാക്കൾക്കെതിരെ സിമി റോസ്ബെൽ ജോൺ ഉന്നയിച്ച ആരോപണം അടിസ്ഥാനരഹിതമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പാർട്ടിയിലെ മുഴുവൻ സ്ത്രീകളെയും അപമാനിക്കുന്നതിന് തുല്യമാണിത്. സ്ഥാനാർത്ഥിത്വം ഉൾപ്പെടെ നിഷേധിച്ചെന്ന് സിമി ആരോപിച്ച സമയത്തൊന്നും തീരുമാനമെടുക്കുന്ന ആളായിരുന്നില്ല താൻ.