തിരുവനന്തപുരം: ഗണേശോത്സവ ട്രസ്റ്റിന്റെ നേതൃത്വത്തിൽ തലസ്ഥാനത്ത് നടക്കുന്ന ഗണേശോത്സവത്തിന് ഇന്ന് തുടക്കമാകും. ഏഴിനാണ് വിനായക ചതുർത്ഥി. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഇന്നുമുതൽ നടക്കുന്ന വിഗ്രഹപൂജകൾ 12ന് സമാപിക്കും. വൈകിട്ട് അഞ്ചിന് പഴവങ്ങാടിയിൽ നിന്ന് വിഗ്രഹഘോഷയാത്രയും ശംഖുംമുഖം കടലിൽ വിഗ്രഹനിമജ്ജനവും നടക്കും.
ആഘോഷങ്ങളുടെ ഭാഗമായി പ്രതിഷ്ഠ നടത്തുന്നതിനുള്ള ഗണേശവിഗ്രഹങ്ങൾ പ്രാദേശിക ഗണേശോത്സവ കമ്മിറ്റികൾക്ക് നൽകി. ജില്ലയിലെ 1008 പ്രതിഷ്ഠാകേന്ദ്രങ്ങളിലും രണ്ടുലക്ഷം വീടുകളിലുമാണ് ഗണേശപൂജ നടക്കുന്നത്. ത്രിമുഖഗണപതി, ശക്തിഗണപതി,തരുണഗണപതി,വീരഗണപതി,ദൃഷ്ടിഗണപതി,ബാലഗണപതി,ഹേരംബഗണപതി,പഞ്ചമുഖഗണപതി തുടങ്ങി 32 രൂപഭാവങ്ങളിലും എട്ട് അവതാര രൂപത്തിലുമുള്ള ഗണേശവിഗ്രഹങ്ങളാണ് പൂജിക്കുന്നത്.
ചതുർത്ഥിദിവസം ഗണപതിക്ഷേത്രങ്ങളിൽ പുലർച്ചെ ഗണപതിഹോമവും മോദകം,ഉണ്ണിയപ്പം എന്നിവയുടെ നിവേദ്യവും പ്രത്യേകപൂജകളും ഉണ്ടായിരിക്കും. ചില ക്ഷേത്രങ്ങളിൽ ആനയൂട്ടും ഗജപൂജയും നടത്തും. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ രാത്രി എട്ടിന് ആനപ്പുറത്ത് എഴുന്നള്ളത്തും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അഗ്രശാല ഗണപതി ക്ഷേത്രത്തിൽ പ്രത്യേകപൂജകൾ,അലങ്കാരം എന്നിവയും ഉണ്ടായിരിക്കും. വഴുതക്കാട് ഗണപതിക്ഷേത്രം,വഞ്ചിയൂർ കമ്മട്ടം ഗണപതിക്ഷേത്രം തുടങ്ങി ഗണപതി ഉപദേവനായുള്ള മറ്റ് പ്രധാനക്ഷേത്രങ്ങളിലും വിനായകചതുർത്ഥി ആഘോഷിക്കും.