കല്ലറ: ഇത്തവണ ഓണമെത്താൻ വൈകിയെങ്കിലും നാടെങ്ങും ഒരുക്കങ്ങൾ നേരത്തേ തുടങ്ങിക്കഴിഞ്ഞു. അത്തം പിറന്നതോടെ വമ്പൻ ഓഫറുകളും ആകർഷകമായ സമ്മാനങ്ങളുമായി വിപണിയും ഉണർന്നിട്ടുണ്ട്. വസ്ത്ര ഗൃഹോപകരണ വില്പനയാണ് മുന്നിൽ. ഓണമടുക്കുമ്പോഴുള്ള തിരക്ക് മുന്നിൽക്കണ്ട് ഓണക്കോടിയെടുക്കാൻ കുടുംബസമേതം വസ്ത്രശാലകളിലേക്ക് എത്തുന്നവരും അനവധിയാണ്. പ്രവൃത്തി ദിവസങ്ങളിലും വ്യാപാരശാലകളിൽ നല്ല തിരക്കനുഭവപ്പെടുന്നുണ്ട്. പുത്തൻ ട്രെൻഡുകളുടെ ശേഖരവുമായാണ് തുണിക്കടകൾ ഓണത്തെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുന്നത്.
കൃഷി വകുപ്പിന്റെ ഉൾപ്പെടെ ഓണച്ചന്തകൾ, സപ്ലൈകോ ഓണം മേളകൾ, പായസം മേളകൾ, വഴിയോരക്കച്ചവടം എന്നിവയൊക്കെയായി വരും ദിവസങ്ങളിൽ ഓണവിപണി കൂടുതൽ ഉഷാറാകും. അതേസമയം, വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മിക്ക ക്ലബുകളും സംഘടനകളും ആഘോഷ പരിപാടികൾ ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും വിവിധയിടങ്ങളിൽ പതിവുപോലെ മത്സരങ്ങളും കലാപരിപാടികളുമൊക്കെയായി ഓണാഘോഷങ്ങളുണ്ടാകും.
ഓഫറുകളുടെ പൂക്കാലം
സ്വർണ, വാഹന വിപണികളും ഓണത്തോടനുബന്ധിച്ച് ഉണർന്നിട്ടുണ്ട്.ഓഫറുകളാണ് പ്രധാനം. ഖാദി യൂണിറ്റുകളുടെ നേതൃത്വത്തിൽ ഓണം ഖാദി മേളകളും സജീവമാണ്. ഓണാഘോഷത്തിന് രുചി പകരാൻ ഉപ്പേരി വിപണിയും ഒരുക്കിയിട്ടുണ്ട്. ഓണാഘോഷം കളറാക്കാനുള്ള തയാറെടുപ്പിലാണ് പൂ വിപണിയും. പലചരക്ക് പച്ചക്കറി വ്യാപാരികളും ഏറെ പ്രതീക്ഷയിലാണ്.
ട്രെൻഡുകളുടെ ഓണക്കാലം
ഏത് പ്രായക്കാരെയും ആകർഷിക്കുന്നതും ട്രെൻഡി ലുക്ക് നൽകുന്നതുമായ വിവിധ ട്രെൻഡിംഗ് വസ്ത്രങ്ങളാണ് ഇത്തവണത്തെ പ്രത്യേകത. ഷർട്ടും അതിന്റ ഒരു ഭാഗം ചേർത്ത് തുന്നിയ കരയോടു കൂടിയ മുണ്ടുമാണ് ട്രെൻഡ്. സാരികളും ദാവണികളുമൊക്കെയായി മലയാളത്തനിമയാണ് തുണിക്കടകൾക്കിപ്പോൾ. ഓണക്കാലത്തണിയാൻ കഴിയുന്ന ട്രെൻഡി വസ്ത്രങ്ങൾ അന്വേഷിച്ച് വസ്ത്രശാലകളിലെത്തുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്.
പ്രതീക്ഷയോടെ
ഓണക്കാലമായതോടെ ടൂറിസം മേഖലയും പ്രതീക്ഷയിലാണ്. പൊൻമുടി, വർക്കല, മീൻമുട്ടി, ജഡായുപ്പാറ, തമ്പുരാട്ടിപ്പാറ, വെള്ളാണിക്കൽപ്പാറ എന്നിവിടങ്ങളിൽ ഓണാവധി എത്തുന്നതോടെ സഞ്ചാരികളുടെ ഒഴുക്ക് കൂടുമെന്നാണ് പ്രതീക്ഷ.
മലയോര മേഖലകളിലെ ചന്തകളിൽ ചേന, ചേമ്പ്, കിഴങ്ങ്, നേന്ത്രക്കായ തുടങ്ങി കാർഷിക ഉത്പന്നങ്ങളുടെ വരവും ആരംഭിച്ചു. കൂടാതെ ഈറ ഉത്പന്നങ്ങളായ വട്ടി,കുട്ട,മുറം, ഈർക്കിൽ ചൂൽ എന്നിവയും എത്തിത്തുടങ്ങി.