saksharatha


നാളെ (സെപ്തംബർ എട്ട്)​ ലോക സാക്ഷരതാ ദിനമാണ്. 1967-ൽ ദാരിദ്ര്യ നിർമാർജനത്തിനും ലോകപുരോഗതിക്കുമുള്ള ഉപാധിയായാണ് യുനെസ്കോ സാക്ഷരതയെ വിഭാവനം ചെയ്തത്. സെപ്തംബർ അഞ്ച് അദ്ധ്യാപക ദിനവും,​ സെപ്തംബർ എട്ട് സാക്ഷരതാ ദിനവുമായി ഇപ്പോൾ നമ്മൾ ആചരിക്കുന്നു. 1947 മുതൽ 49 വരെ യുനെസ്‌കോയിൽ അംഗമായിരുന്ന ഡോ. എസ്. രാധാകൃഷ്ണനെ ഇപ്പോൾ നമ്മൾ ഓർക്കേണ്ടതുണ്ട്. 'പരസ്പരാധാരണയ്ക്കും സമാധാനത്തിനും സാക്ഷരത! അതാകട്ടെ; ബഹുഭാഷാ പഠനത്തിലൂടെ" എന്ന മുദ്രാവാക്യമാണ് ഈ സാക്ഷരതാ ദിനത്തിൽ യുനെസ്കോ മുന്നോട്ടു വച്ചിട്ടുള്ളത്.

മനുഷ്യ പുരോഗതിക്ക് തടസമായി നിൽക്കുന്ന പ്രധാന വിപത്തുകളിലൊന്നാണ് നിരക്ഷരത എന്ന തിരിച്ചറിവോടെയാണ് 1967 മുതൽ നമ്മൾ ഓരോ വർഷവും ഓരോ മുദ്രാവാക്യം ഏറ്റെടുത്തുകൊണ്ട് വിവിധ പ്രവർത്തനങ്ങളിലൂടെ കടന്നുപോകുന്നത്. മതവിദ്വേഷത്തിന്റെയും വംശീയ വെറിയുടെയും പ്രതിലോമ ആശയങ്ങൾ മനുഷ്യർക്കിടയിൽ വലിയ വിടവ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കാലത്ത്, മനുഷ്യ സാഹോദര്യത്തിനും പാരസ്പര്യത്തിനും സ്‌നേഹത്തിനുമൊക്കെ വലിയ തടസം നേരിട്ടുകൊണ്ടിരിക്കുന്ന കാലത്ത് ബഹുഭാഷാ പഠനം പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഭാഷാപഠനമെന്ന സാക്ഷരതയുടെ അടിസ്ഥാനസങ്കല്പം,​ ഒരു ഭാഷയിൽ നിന്ന് അനേകം ഭാഷകളിലേക്കു വികസിക്കുന്നു എന്നതു മാത്രമല്ല,​ ഒരു ഭാഷകൂടി പഠിക്കുമ്പോൾ നമ്മൾ മറ്റൊരു സംസ്‌കാരത്തിലേക്ക് പ്രവേശിക്കുന്നു എന്നതു കൂടിയാണ്.

വ്യത്യസ്ത സംസ്‌കാരങ്ങളെക്കുറിച്ച് ബോദ്ധ്യമുള്ള ഒരു ജനതയ്ക്ക് ഇതര സാംസ്‌കാരിക ജീവിതം നയിക്കുന്ന മനുഷ്യരെ ഉൾക്കൊള്ളാൻ പ്രയാസമുണ്ടാവില്ല. മനുഷ്യർക്കിടയിൽ ഉടലെടുക്കുന്ന പരസ്പര ധാരണ എല്ലാത്തരത്തിലുള്ള വിഭാഗീയതകളെയും വിഭജനങ്ങളെയും മറികടക്കാനുള്ള ശേഷിയായി മാറും. അത്തരമൊരു മഹത്തായ സന്ദേശം ഏറ്റെടുക്കുകയെന്നത് ലോകസാഹചര്യത്തിൽ ഏറ്റവും പ്രധാനമാണെന്ന് നമ്മൾ തിരിച്ചറിയുകയും ചെയ്യുന്നു. ഭാഷാപഠനമെന്നാൽ സംസ്‌കാരപഠനം കൂടിയാണ് എന്ന തിരിച്ചറിവിലാണ് സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി വളരെ മുമ്പുതന്നെ വിവിധ ഭാഷാ കോഴ്സുകൾ ആരംഭിച്ചത്. ഗുഡ് ഇംഗ്ലീഷ്, അച്ഛീ ഹിന്ദി എന്നീ കോഴ്സുകൾ നമ്മൾ ഫലപ്രദമായി നടത്തി വരുന്നു.

എത്രയധികം ഭാഷകൾ പഠിക്കുമ്പോഴും മാതൃഭാഷാ പഠനത്തിന്റെ പ്രസക്തി ഉൾക്കൊണ്ടാണ് 'പച്ചമലയാളം" എന്ന കോഴ്സിന്റെ രൂപപ്പെടൽ. തുടക്കത്തിൽ നാലുമാസംകൊണ്ട് പൂർത്തിയായിരുന്ന 'പച്ചമലയാളം" കോഴ്സ് ഇപ്പോൾ പരിഷ്‌കരിച്ച് ഒരു വർഷത്തെ കോഴ്സായി മാറ്റിയിട്ടുണ്ട്. കേരളത്തിലേക്ക് തൊഴിൽ തേടിയെത്തുന്ന അതിഥി തൊഴിലാളികൾ ഇവിടത്തെ അനുകൂല ജീവിതസാഹചര്യങ്ങൾ കാരണം കുടുംബസമേതമെത്തി താമസിക്കുന്നുണ്ട്. ഇതു മനസിലാക്കിയാണ് അതിഥി തൊഴിലാളികൾക്കായി 'ചങ്ങാതി" എന്ന പദ്ധതി ആരംഭിക്കുകയും,​ കൈപ്പുസ്തകത്തിന്റെ സഹായത്തോടെ ഇവർക്കായി ഭാഷാപഠനം ആരംഭിക്കുകയും ചെയ്തിട്ടുള്ളത്. ആരോഗ്യ സാക്ഷരതയും കാലാവസ്ഥാ സാക്ഷരതയും ലിംഗ സാക്ഷരതയുമെല്ലാം ഉൾച്ചേർത്ത് ഒരു മൊബൈൽ ആപ്ലിക്കേഷൻ രൂപപ്പെടുത്താനുള്ള പരിശ്രമത്തിലാണ് ഇപ്പോൾ സംസ്ഥാന സാക്ഷരതാ മിഷൻ.