തിരുവനന്തപുരം: കോട്ടയ്ക്കകത്തെ നവരാത്രി പൂജയ്ക്കായി പദ്മനാഭപുരം കൊട്ടാരത്തിൽനിന്നുള്ള നവരാത്രി വിഗ്രഹ എഴുന്നള്ളത്ത് ഒക്ടോബർ ഒന്നിന് ആരംഭിക്കും. ഘോഷയാത്രയ്ക്ക് ശുചീന്ദ്രത്തുനിന്നുള്ള മുന്നൂറ്റിനങ്ക വിഗ്രഹത്തെ 30ന് പദ്മനാഭപുരത്തേക്ക് എഴുന്നള്ളിക്കും. മൂന്നുദിവസത്തെ യാത്രയ്ക്കുശേഷം മൂന്നിന് വൈകിട്ട് ഘോഷയാത്ര തലസ്ഥാനത്തെത്തും. പദ്മതീർത്ഥക്കരയിലെ നവരാത്രി മണ്ഡപത്തിൽ നാലിന് രാവിലെ സരസ്വതിദേവിയെ പൂജയ്ക്കിരുത്തും.
പദ്മനാഭപുരം കൊട്ടാരവളപ്പിലെ തേവാരക്കെട്ട് സരസ്വതിദേവി, വേളിമല കുമാരസ്വാമി, ശുചീന്ദ്രം മുന്നൂറ്റിനങ്ക ദേവവിഗ്രഹങ്ങളാണ് തിരുവനന്തപുരത്തേക്കു കൊണ്ടുവരുന്നത്. കൊട്ടാരത്തിലെ ഉപ്പിരിക്കമാളികയിൽ സൂക്ഷിക്കുന്ന ഉടവാൾ ഘോഷയാത്രയിൽ അകമ്പടിയായി കൊണ്ടുവരും. എഴുന്നള്ളത്തിനു മുന്നോടിയായി ഒന്നിനു രാവിലെ കൊട്ടാരത്തിൽ ഉടവാൾ കൈമാറ്റം നടക്കും. കേരളത്തിൽനിന്നുള്ള മന്ത്രിമാർ ഉൾപ്പെടെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ തമിഴ്നാട് ദേവസ്വം അധികൃതർക്കാണ് ഉടവാൾ കൈമാറുന്നത്.
ഒന്നിനു പുറപ്പെടുന്ന വിഗ്രഹഘോഷയാത്രയ്ക്ക് അന്ന് രാത്രി കുഴിത്തുറ മഹാദേവക്ഷേത്രത്തിലും രണ്ടിനു രാത്രി നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും ഇറക്കിപൂജിക്കും. കളിയിക്കാവിളയിലും നേമത്തും വരവേൽപ്പ് നൽകും
സരസ്വതിദേവിയെ കോട്ടയ്ക്കകത്തും കുമാരസ്വാമിയെ ആര്യശാല ഭഗവതിക്ഷേത്രത്തിലും മുന്നൂറ്റിനങ്കയെ ചെന്തിട്ട ഭഗവതിക്ഷേത്രത്തിലുമാണ് കുടിയിരുത്തി പൂജിക്കുന്നത്.
ഒക്‌ടോബർ 11ന് ദുർഗാഷ്ടമിയും 12ന് മഹാനവമിയും. 13ന് വിജയദശമിയുമാണ്. പൂജയെടുപ്പിനുശേഷം 14ന് വിഗ്രഹങ്ങൾക്ക് നല്ലിരുപ്പാണ്. 15ന് തിരുവനന്തപുരത്തുനിന്നു തിരിച്ചെഴുന്നള്ളത്ത് ആരംഭിക്കും. 17ന് വിഗ്രഹങ്ങൾ പദ്മനാഭപുരത്ത് മടങ്ങിയെത്തും.
നവരാത്രി സംഗീതോത്സവം
ഒക്ടോബർ നാലുമുതൽ 12 വരെയാണ് സംഗീതോത്സവം. കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിൽ പ്രശസ്ത സംഗീതജ്ഞർ പങ്കെടുക്കുന്ന നവരാത്രി സംഗീതോത്സവം അരങ്ങേറും. വൈകിട്ട് ആറുമുതൽ 8.30 വരെയാണ് സംഗീതക്കച്ചേരി. സ്വാതിതിരുനാൾ കൃതികളാണ് ദിവസവും ആലപിക്കുന്നത്. 4ന് വിഘ്‌നേഷ്‌കുമാർ തുടക്കമിടുന്ന കച്ചേരികൾ, 12ന് അഭിലാഷ് ഗിരിപ്രസാദിന്റെ പരിപാടികളോടെ സമാപിക്കും.