key-hole-surgery

ഉള്ളൂർ: അതിതീവ്ര ഹൃദയാഘാതത്തെ തുടർന്ന് ഹൃദയ ഭിത്തിയിലുണ്ടാകുന്ന വിള്ളൽ മാറ്റാൻ നടത്തിയ താക്കോൽ ദ്വാര ശസ്ത്രക്രിയ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കി.
കന്യാകുമാരിയിലെ മടിചുൽ സ്വദേശിയായ 66 കാരനാണ് ഇന്റർവെൻട്രിക്കുലാർ സെപ്റ്റൽ റപ്ച്ചറെന്ന രോഗത്തിന് ചികിത്സ നൽകിയത്. ഗുരുതരാവസ്ഥയിൽ കാർഡിയോളജി വിഭാഗത്തിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ച രോഗിക്ക് ഹൃദയം തുറക്കാതെ താക്കോൽ ദ്വാര ശസ്ത്രക്രിയ നടത്താൻ വിദഗ്ദ്ധ ഡോക്ടർമാർ തീരുമാനിച്ചു. ഹൃദ്രോഗ വിഭാഗം മേധാവി ഡോ.കെ.ശിവപ്രസാദ്,അനസ്തേഷ്യാ വിഭാഗം മേധാവി ഡോ.ശോഭ,ഹൃദയ ശസ്ത്രക്രിയാവിഭാഗം മേധാവി ഡോ.രവികുമാർ,പ്രൊഫസർമാരായ ഡോ.മാത്യു ഐപ്പ്,ഡോ.സിബുമാത്യു,ഡോ.പ്രവീൺ വേലപ്പൻ, ഡോ.എസ്.പ്രവീൺ, ഡോ.അഞ്ജന, ഡോ.ലക്ഷ്മി തമ്പി, അനസ്തേഷ്യാ വിഭാഗം പ്രൊഫസർ ഡോ.അൻസാർ, കാർഡിയോ വാസ്കുലാർ ടെക്നീഷ്യന്മാരായ പ്രജീഷ്, കിഷോർ, കൃഷ്ണപ്രിയ, കുമാരി നേഹ, അമൽ, നഴ്സിംഗ് ഓഫീസർമാരായ അനിത, ജാൻസി എന്നിവർ ശസ്ത്രക്രിയയിൽ പങ്കാളികളായി.സ്വകാര്യ ആശുപത്രികളിൽ അഞ്ചുലക്ഷം രൂപ വരെ ചെലവുവരുന്ന ചികിത്സയാണിത്. തീവ്രപരിചരണ വിഭാഗത്തിലുള്ള രോഗി സുഖം പ്രാപിക്കുന്നതായി അധികൃതർ അറിയിച്ചു.