
തിരുവനന്തപുരം: സപ്ലൈക്കോ നിലനിൽക്കേണ്ടത് നാടിന്റെ ആവശ്യമാണെന്ന് പഠിപ്പിച്ച ഓണക്കാലമാണ് ഇതെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ. ഫലപ്രദമായ വിപണി ഇടപെടൽ നടത്തി വിലക്കയറ്റം പിടിച്ചു നിർത്താൻ സപ്ലൈകോയ്ക്ക് സാധിച്ചു. സപ്ലൈകോയുടെ തിരിച്ചുവരവിനാണ് സാക്ഷ്യം വഹിച്ചത്. സപ്ലൈക്കോ സ്റ്റോറുകളിലെയും, ഓണം ഫെയറുകളിലെയും ജനത്തിരക്ക് ഇതിനെ തെളിവാണ്. ഉത്രാടദിനത്തിന് മുൻപുള്ള ദിവസങ്ങളിൽ 16 കോടി രൂപയുടെ വില്പനയാണ് ജില്ലാ ഫെയറുകളിലും സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും നടന്നത്. 24 ലക്ഷത്തിലധികം പേർ സപ്ലൈക്കോയിൽ നിന്ന് സാധനങ്ങൾ വാങ്ങി. ഒട്ടേറെ പ്രതിസന്ധികൾക്കിടയിലും ഗുണനിലവാരം ഉറപ്പാക്കി ന്യായമായ വിലയിൽ ഭക്ഷ്യവസ്തുക്കൾ ജനങ്ങൾക്ക് എത്തിക്കാൻ സപ്ലൈകോയ്ക്ക് സാധിച്ചു. അർഹരായ 92% റേഷൻ കാർഡ് ഉടമകളും സൗജന്യ ഭക്ഷ്യ കിറ്റ് വാങ്ങിയെന്നും മന്ത്രി അറിയിച്ചു. പുത്തരികണ്ടം മൈതാനത്തിലെ സപ്ലൈക്കോ ഓണം ഫെയർ സന്ദർശിക്കാൻ എത്തിയതായിരുന്നു അദ്ദേഹം.
കോട്ടൂർ തത്കാലം തുറക്കില്ല
തിരുവനന്തപുരം: കാട്ടാക്കട കോട്ടൂർ ആന പുനരധിവാസകേന്ദ്രം ഓണക്കാലത്ത് വിനോദസഞ്ചാരത്തിന് തുറന്നുകൊടുക്കില്ല. കോട്ടൂർ കാപ്പുകാട് റോഡ് പണി പൂർത്തിയാകാത്തതിനാൽ ഇക്കോ ടൂറിസം പ്രവർത്തനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചതായി അധികൃതർ അറിയിച്ചു.