തിരുവനന്തപുരം: മൊബൈൽ സിം, ഇ സിം സംവിധാനത്തിലേക്ക് മാറ്റാൻ എന്നുപറഞ്ഞ് കസ്റ്റമർ കെയർ സെന്ററുകളിൽ നിന്നെന്ന പേരിൽ വരുന്ന ഫോൺ കോളുകളെ കരുതിയിരിക്കണമെന്ന് സിറ്റി പൊലീസ്. ഇതിലൂടെ ബാങ്ക് അക്കൗണ്ടുകൾ നിയന്ത്രണത്തിൽ കൊണ്ടുവന്ന് സാമ്പത്തിക തട്ടിപ്പ് നടത്തുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം.
നിലവിലുള്ള സിം കാർഡ് ഇ സിം സംവിധാനത്തിലേക്ക് മാറ്റാൻ മൊബൈൽ സേവന ദാതാക്കളുടെ ആപ്പിലോ വെബ്‌സൈറ്റിലോ പ്രവേശിച്ച് 32 അക്കങ്ങളുള്ള ഇ.ഐ.ഡി നൽകി ആക്ടിവേറ്റ് ചെയ്യാനാണ് ആവശ്യപ്പെടുക. ആക്ടിവേറ്റ് ചെയ്യുന്നവരുടെ ഇമെയിലിലേക്ക് ലഭിക്കുന്ന ക്യു ആർ കോഡ് തങ്ങൾ നൽകുന്ന വാട്സാപ്പ് നമ്പറിൽ അയച്ചുനൽകാനും ആവശ്യപ്പെടും. കോഡ് ലഭിക്കുന്നതോടെ തട്ടിപ്പുകാർ ഗുണഭോക്താക്കളുടെ പേരിലുള്ള ഇ സിം ആക്ടിവേറ്റ് ചെയ്യും. ഇതോടെ ഗുണഭോക്താക്കളുടെ കൈയിലുള്ള സിം പ്രവർത്തനരഹിതമാകും. 24 മണിക്കൂറിനുള്ളിലെ ഇ സിം ആക്ടിവേറ്റാകൂവെന്ന് തട്ടിപ്പുകാർ അറിയിക്കും.ഇ സിമ്മിന്റെ നിയന്ത്രണം തട്ടിപ്പുകാർക്കു ലഭിക്കുന്നതോടെ മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടുകളുടെയും നിയന്ത്രണം അവർക്കാകം. അതോടെ തട്ടിപ്പ് പൂർണമാകും.
വിവിധ സേവനങ്ങൾക്കായി മൊബൈൽ സർവീസ് ദാതാക്കളുടെ ഔദ്യോഗിക ആപ്പ് അല്ലെങ്കിൽ വെബ്‌സൈറ്റ് തന്നെയാണ് ആശ്രയിക്കുന്നതെന്ന് ഉറപ്പുവരുത്തണം.സേവനദാതാക്കൾ നൽകുന്ന ക്യൂആർ കോഡ്, ഒ.ടി.പി, പാസ്‌വേഡ് എന്നിവ ആരുമായും പങ്കുവയ്ക്കരുത്. എല്ലാത്തരം ഡിജിറ്റൽ അക്കൗണ്ടുകൾക്കുംരണ്ട് വിഭാഗം വെരിഫിക്കേഷൻ' എന്ന അധിക സുരക്ഷാക്രമീകരണം ഉപയോഗിക്കണമെന്നും സിറ്റി പൊലീസ് അറിയിച്ചു.