ശംഖുംമുഖം: ഓണക്കാലത്ത് യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പുമായി തിരുവനന്തപുരം വിമാനത്താവളം. സെപ്തംബർ 1 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ 2.36 ലക്ഷം യാത്രക്കാരാണ് തിരുവനന്തപുരം വിമാനത്താവളം വഴി വന്നുപോയത്. കഴിഞ്ഞ വർഷം ഓണക്കാലത്ത് ഇത് 2.07 ലക്ഷമായിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 14 ശതമാനമാണ് വർദ്ധന. ആഭ്യന്തര യാത്രക്കാർ 1.23 ലക്ഷവും രാജ്യാന്തര യാത്രക്കാർ 1.12 ലക്ഷവുമാണ്. ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് യാത്രക്കാർക്ക് സുഗമമായ സേവനങ്ങൾ ഉറപ്പുവരുത്താൻ കൂടുതൽ ജീവനക്കാരെ നിയോഗിച്ചിരുന്നു. യാത്രക്കാർക്കും ജീവനക്കാർക്കുമായി 10 ദിവസം നീണ്ട ഓണാഘോഷപരിപാടികളും ഓസം ഓണം എന്ന പേരിൽ ഷോപ്പിംഗ് ഫെസ്റ്റിവലും എയർപോർട്ടിൽ ഒരുക്കിയിരുന്നു.